Saturday, July 13, 2013

‘ധ്യാന ബുദ്ധ കഥകള്‍’തിരയേണ്ടി വന്നതോര്‍ത്തപ്പോള്‍...............

            സത്യം പറഞ്ഞാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നല്ല അലച്ചിലായിരുന്നു.മഴക്കായി ഒരു പാട് കാത്തിരുന്നു. ഒടുവില്‍ അത് വന്നത്തെി.മഴയെന്തായാലും വരുമെന്ന കാര്യം മനസ്സിലാക്കി  ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടായിരുന്നു.എത്രയും നേരത്തെ തന്നെ ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങളാണ് അവ.എല്ലാം അവസാന നിമിഷം ചെയ്യാമെന്ന   ഉപേക്ഷ എന്ന ഗണത്തില്‍ പെടുത്താവുന്ന സഹജമായ ശീലം തന്നെ അവിടെയും വിജയിച്ചു.ഈ അവസ്ഥാ വിശേഷത്തെ ഇംഗ്ളീഷില്‍ procrastination എന്നാണ് പറയുന്നത്്.അതിന് വളരെ കൃത്യമായ ഒരു മലയാള പദം നിര്‍വചിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അറിയില്ല.ഏതായാലും 11-ാം മണിക്കൂറിലേക്ക് വെച്ച് നീട്ടുന്നുവെന്നൊക്കൊ പൊതുവെ പറയാവുന്ന ഒന്നാണ് അതെന്ന് നിസംശയം പറയാം.ബ്ളോഗില്‍ ഒരു കുറിപ്പ് എഴുതുവാന്‍ നേരം  ഈ ആംഗലേയ പദത്തിന്‍്റെ കൃത്യമായ മലയാള  അര്‍ത്ഥം ടി.രാമലിംഗം പിള്ളയുടെ നിഘണ്ടുവിലൊന്ന് പരതി.അവിടെ ഇങ്ങനെ കാണാനായി.
   ‘procrastinate(പ്രൗക്രാസ്റ്റിനെയ്റ്റ് )v.defer action; put off from day to day ;നീട്ടിവെക്കുക; നീട്ടിക്കൊണ്ടു പോകുക;നീണ്ട അവധിക്ക് വെക്കുക;വിളംബിപ്പിക്കുക;ദീര്‍ഘസൂത്രം പ്രയോഗിക്കുക;n.procrastination നീട്ടിക്കൊണ്ടു പോകല്‍; വിളംബം വരുത്തല്‍;adj.procrastinatinative; n.procrastinator.’
   ചുരുക്കത്തില്‍ ഒരു കാര്യം തറപ്പിച്ച് പറയാം.സ്വയം വിമര്‍ശനം എന്ന നിലയില്‍ ഞാനൊരു procrastinator ആണെന്ന് പറയുന്നതില്‍ തെറ്റില്ല.ഇതിനെ ഇന്നത്തെ ചിന്താ വിഷയമായി  തന്നെ നിശ്ചയിക്കുകയാണ്.കാരണം മറ്റൊന്നുമല്ല.അത് ശരിയാകാ(ക്കാ)ത്തിടത്തോളം ഒരു കാര്യവും മുന്നോട്ട് നടക്കില്ളെന്ന കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെടേണ്ടതുണ്ട്.വൈകിയ വേളയിലെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ തോന്നിയല്ളോ എന്ന ആശ്വാസം മാത്രമാണ് ആകെയുള്ള കരുത്ത്.
  ആദ്യമേ  തന്നെ ഒരു കുറ്റ സമ്മതവുമായിട്ടായിരുന്നല്ളോ കുറിപ്പ് ആരംഭിച്ചത്.അതേ കുറിച്ച് ചെറിയൊരു വിശദീകരണം നടത്തേണ്ടത് ആവശ്യവുമാണല്ളോ?.മറ്റൊന്നുമല്ല.മഴ തുടങ്ങും മുമ്പേ കുട നന്നാക്കി വെക്കലും ,മേല്‍ കൂരയിലെ പൊട്ടിയ ഓട് മാറ്റി വെക്കലും ഉള്‍പ്പെടെ നാളേക്ക് മാറ്റി വെക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ നിരവധിയാണ്. അതിലൊക്കൊ തന്നെ വീഴ്ച പറ്റിയെന്നതാണ് സത്യം. 
    ഇതിനിടയില്‍ കുറച്ച് നാള്‍ മുമ്പ് വാങ്ങിച്ച ചെറിയ ഒരു പുസ്തകം വെച്ച സ്ഥലം എവിടെ എന്നറിയാതെ അല്പം ബുദ്ധിമുട്ടി.വലിയ വില കൊടുത്ത് വാങ്ങിച്ച പുസ്തകങ്ങള്‍ യാതൊരു അടുക്കും ചിട്ടയുമില്ലാതെ മേശപ്പുറത്ത് വാരിവലിച്ചിടുന്നത് പതിവാക്കിയിരുന്നു.തീര്‍ച്ചയായും മാപ്പ് അര്‍ഹിക്കുന്ന കുറ്റമല്ല അതൊന്ന് വ്യക്തമായും അറിയാം.അതെല്ലാമൊന്ന് അടുക്കി പെറുക്കി വെക്കാമെന്ന ചിന്ത പെട്ടെന്ന് മനസ്സില്‍ പൊട്ടി മുളക്കാന്‍ കാരണം വേറൊന്നുമായിരുന്നില്ല. കാണാതെ പോയ ആ പുസ്തകം എങ്ങനേയും സംഘടിപ്പിക്കണം.കുന്ന് കൂടി കിടന്ന പുസ്തകങ്ങളെല്ലാം  പതിയെ ഒരു വശത്താക്കി ബുക്ക് ഷെല്‍ഫില്‍ ഒരുവിധം ഭംഗിയായി വെക്കുന്നത് കണ്ടപ്പോള്‍ നല്ലപാതിക്ക് അത്ഭുതം.കാര്യമായി ഏന്തോ ഒരു പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടല്ളോ എന്ന  മുഖഭാവം കൃത്യമായി അവിടെ പ്രകടമായി.
   ഭാഗ്യം.അന്വേഷിച്ച പുസ്തകം അധികം തിരയും മുമ്പേ തന്നെ കൈയ്യില്‍ തടഞ്ഞു.ഡോ.എം.എം ബഷീര്‍ മൊഴിമാറ്റം നിര്‍വഹിച്ച ‘ധ്യാന ബുദ്ധ കഥകള്‍’ആയിരുന്നുവത്. കോഴിക്കോട്ടെ ലിപി പബ്ളിക്കേഷന്‍ പ്രസാധനം ചെയ്ത 50 രൂപ വിലുയുള്ള പുസ്തകം തീര്‍ച്ചയായും നല്ളൊരു വായനാനുഭവം സമ്മാനിക്കുന്ന ഒന്നാണ്.ഒന്നിനൊന്ന് മികച്ച അതിലെ 97 കഥകളും പുസ്തകം വാങ്ങിച്ചയുടന്‍  ഒറ്റയിരുപ്പില്‍ വായിച്ച് തീര്‍ത്തതാണ്.ചുറ്റും നടക്കുന്ന പല സംഭവങ്ങളും കാണുമ്പോള്‍ സെന്‍ ബുദ്ധ കഥകള്‍ അറിയാതെ മനസ്സില്‍ കടന്ന് വരിക സ്വാഭാവികം.അങ്ങനെ പെട്ടെന്ന് മനസ്സില്‍ പൊന്തി വന്ന  ഒരു കൊച്ച് കഥ വീണ്ടും വായിക്കാന്‍ ആഗ്രഹം തോന്നി.അങ്ങനെയാണ് പുസ്തകം തപ്പിയെടുക്കാനുള്ള ശ്രമം ആരംഭിച്ചത്്.ഒടുവില്‍ ആ ആഗ്രഹം സാധിച്ചെടുത്തു.ആ കഥ ഏതാണെന്ന് ബ്ളോഗ് വായനക്കാര്‍ക്ക് പറഞ്ഞ് തരണമെന്ന് അതിയായ ആഗ്രഹമുണ്ട്.പക്ഷെ പ്രസാധകന്‍്റെ അനുമതി കൂടാതെ പുസ്തകത്തിന്‍്റെ ഉള്ളടക്കം പുനരാവിഷ്ക്കരിക്കാന്‍ പാടുള്ളതല്ല.എല്ലാ പുസ്തകങ്ങളിലുമുള്ള  ഈ മുന്നറിയിപ്പ് പൂര്‍ണമായും അനുസരിക്കുന്നു.പ്രസാധകര്‍ സമ്മതം മൂളുകയാണെങ്കില്‍ മനസ്സില്‍ തട്ടിയ ആ കഥ പിന്നീട് പറഞ്ഞു തരാന്‍ ഞാന്‍ ഒരുക്കമാണ് എന്നറിയിക്കട്ടെ. 
                                          

                                                            ******************************
     

No comments:

Post a Comment