Friday, September 20, 2013

പുഷ്പ തീയേറ്റര്‍ പവിഴം സിനിമയായി; മനസ്സ് നിറഞ്ഞ് ചില പഴയകാല ഓര്‍മ്മകള്‍

             



North 24 Katham
   
  
പ്രിയവായനക്കാരെ ദയവ് ചെയ്ത് തലവാചകത്തെ വിമര്‍ശിക്കരുതേ.തീയേറ്ററിന് പരസ്യമാണെന്ന തോന്നലും പാടില്ല.എഴുത്തില്‍ പൈങ്കിളിയെ കണ്ടത്തെുകയുമരുത്.എത്ര ശ്രമിച്ചാലും അല്പസ്വല്പം പൈങ്കിളി കടന്ന് വരും എന്നുറപ്പാണ്.കാരണം ഞങ്ങള്‍ പെരുമ്പാവൂരുകാരുടെ ജീവിതത്തില്‍ അത്രമേല്‍ സ്വാധീനം ചെലുത്തിയ ഒരു മഹാപ്രസ്ഥാനമാകുന്നു പുഷ്പ തീയേറ്റര്‍.ഏതാണ്ട് നാല് പതിറ്റാണ്ട് കാലമായി ഞങ്ങളുടെ സിനിമാസങ്കല്പങ്ങളെ താലോലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു ഈ സിനിമാപ്രദര്‍ശന ശാല.മാനേജ്മെന്‍്റ് മാറിയതിനെ തുടര്‍ന്ന് തീയേറ്ററിന്‍്റെ പേര് മാറി.നവീകരിച്ച തീയേറ്റര്‍ കാണികള്‍ക്കായി തുറന്ന് കൊടുത്തു.പുഷ്പ എന്നത് പവിഴം സിനിമയായി.എന്ന് കരുതി നാട്ടുകാര്‍ പുഷ്പയെ മാറ്റി പവിഴം എന്ന് വിളിക്കുമോ എന്ന് കണ്ടറിയണം.ചുരുങ്ങിയ പക്ഷം പഴയ തലമുറക്കെങ്കിലും അതില്‍ അല്പം ബുദ്ധിമുട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.പുതിയ തലമുറയെ മുന്നില്‍ കണ്ട് തീയേറ്ററില്‍ അത്യാവശ്യത്തിന് ഫേസ് ലിഫ്റ്റ് നടത്താന്‍ പവിഴം ഗ്രൂപ്പ് തയ്യാറായിട്ടുണ്ട്്.സീറ്റുകള്‍ പുഷ്ബാക്കുകളാക്കിയും ചത്തെ് സൈ്റ്റലില്‍ കഫ്ത്തീരിയ തീര്‍ത്തും അവരത് പരമാവധി ഭംഗിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.തങ്ങളുടെ പ്രധാന ബിസ്സിനസ്സായ അരിയുടേയും അനുബന്ധ ഉല്പന്നങ്ങളുടേയും വില്പനക്കായി തീയേറ്ററിന്‍്റെ ഒരുഭാഗം മാറ്റി വെക്കാനും പവിഴം ഗ്രൂപ്പ് മറന്നില്ല.


മകന്‍ ഗൗതമനോടൊപ്പം പുതുക്കിയ തീയേറ്ററില്‍ ഉദ്ഘാടത്തിന്‍്റെ പിറ്റേന്ന് കഴിഞ്ഞ ഞായറാഴ്ച മാറ്റിനിക്ക് (നോര്‍ത്ത് 24 കാതം) കയറി.പഴയ തീയേറ്ററിന്‍്റെ മുക്കും മൂലയും സുപരിചിതമായ എനിക്ക് എവിടെ എന്തൊക്കൊ മാറ്റങ്ങളാണ് വരുത്തിയയെന്ന് കൃത്യമായി പറയാനാകും.എനിക്കെന്നല്ല മിക്കവാറും എല്ലാ പെരുമ്പാവൂരുകാര്‍ക്കും അതിന് കഴിയുമെന്നാണ് എന്‍്റെ വിശ്വാസം.സ്വന്തം വീടിനേക്കാള്‍ പുഷ്പയിലെ എല്ലാടവും ഞാനടക്കം മിക്കവര്‍ക്കും നല്ല തിട്ടമാണന്ന് പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല.ബാല്‍ക്കണിയിലേക്ക് പ്രവേശിക്കും മുമ്പുള്ള സ്ഥലത്ത് പഴയ പ്രൊജക്റ്റര്‍ വെച്ചിരിക്കുന്നത് കണ്ടപ്പോര്‍ അറിയാതെ മൊബൈലിലെ കാമറ പ്രവര്‍ത്തിപ്പിച്ചു. കുറച്ച് നേരം അതിന്‍്റെ ചുറ്റുമൊന്ന് നടന്ന് നോക്കി.സത്യംപറഞ്ഞാല്‍ എന്തോ സായൂജ്യം കിട്ടിയ പോലെ.ഫിലിം റീലുകള്‍ നിറക്കുന്ന ഭാഗങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ പൊങ്ങി വന്നത് അതിലൂടെ കണ്ട അസംഖ്യം സിനിമകളെ കുറച്ചുള്ള ചിന്തകളായിരുന്നു.ആ ഓര്‍മ്മകള്‍ മുഴുവന്‍ പകര്‍ത്താന്‍ തീര്‍ച്ചയായും ഈ പോസ്റ്റ് മതിയാകില്ല.സാധിക്കുമെങ്കില്‍ തുടര്‍ന്ന് മറ്റ് അനുബന്ധ പോസ്റ്റുകളായി അവയും ഉള്‍ക്കൊള്ളിക്കണമെന്നുണ്ട്.
     എഴുപതുകളുടെ മധ്യത്തിലാണ് പുഷ്പ എന്ന സിനിമ തീയേറ്റര്‍ ആരംഭിച്ചത് .വേണമെങ്കില്‍ കൃത്യമായ വര്‍ഷം കണ്ടത്തൊന്‍ വിഷമമില്ല.വെറും കൈയ്യോടെ തയ്യാറാക്കുന്ന ഈ പോസ്റ്റില്‍ അത്രമാത്രം കൃത്യത വേണമെന്ന് തോന്നുന്നില്ല.എന്നിരുന്നാലും മനസ്സില്‍ സൂക്ഷിക്കുന്ന ചില മറക്കാനാകാത്ത ഓര്‍മ്മകളുമായി ബന്ധപ്പെട്ട് എഴുപതുകളുടെ ആദ്യം ആണെന്ന് തറപ്പിച്ച് പറയാം.അക്കാലത്ത് പഠിച്ചിരുന്ന ക്ളാസ്സുകള്‍,സിനിമകള്‍ക്ക് പോയ ഓര്‍മ്മകള്‍ എല്ലാം കൂടി ചേര്‍ത്തൊരു കണക്കിലാണ് ഇങ്ങനെ ഒരു അനുമാനത്തില്‍ എത്തിയത്. പഴയ കാല സിനിമാകൊട്ടകയുടെ എല്ലാ ലക്ഷണവുമൊത്തൊരു സിനിമാ പ്രദര്‍ശന ശാലകളായിരുന്നു ഞങ്ങള്‍ പെരുമ്പാവൂരുകാര്‍ക്ക്  ആദ്യമുണ്ടായിരുന്നത്.യാതൊരു മാറ്റവുമില്ലാതെ പഴയത് പോലെ തന്നെ  നിലകൊള്ളുന്ന ലക്കി തീയേറ്റര്‍.അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള അന്യഭാഷാ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരിടമായി മാറി അത്.കുറഞ്ഞ് വര്‍ഷം മുമ്പ് നൊസ്താള്‍ജിയ അനുഭവിക്കാന്‍ തന്നെയായി ഒരു തമിഴ് സിനിമ വന്നപ്പോള്‍ ലക്കിയില്‍ കയറി.തിരശ്ശീലയെ മറക്കുന്ന തൂണുകളെക്കുറിച്ച് പുതിയ തലമുറക്ക് അറിയാമോ ആവോ?.ലക്കി പുതുക്കും മുമ്പ് ആര്‍ക്കും അത് അനുഭവിക്കാവുന്നതാണ്.
   ലക്കിക്ക് പുറമെ മറ്റൊരു ടാക്കീസും ഞങ്ങള്‍ക്കുണ്ട്-ജ്യോതി.ജ്യോതിയുടെ ചരിത്രം ചുരുക്കി പറയാം.കേരളത്തിന്‍്റെ സാമൂഹിക ചരിത്രത്തെ പാടെ മാറ്റിമറിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന്‍്റെ സ്മാരകമായി ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്‍്റെ കുന്നത്ത്നാട് താലൂക്ക് യുണിയന്‍  പണികഴിപ്പിച്ച ഹാളാണ് ജ്യോതി തീയേറ്റര്‍.പെരുമ്പാവൂരുകാരുടെ ചലച്ചിത്ര ദര്‍ശനസ്വപ്നങ്ങള്‍ അന്നൊക്കൊ പൂവണിഞ്ഞിരുന്നത് ഈ രണ്ട് തീയേറ്ററുകള്‍ വഴിയായിരുന്നു.അവയില്‍ പഴയ തലമുറ തീര്‍ത്തും സംതൃപ്തി പെട്ടിരുന്നു.പോരാത്തവര്‍ക്കായി ആലുവയില്‍ സീനത്ത് എന്നൊരു തീയേറ്റര്‍ ഉണ്ടായിരുന്നു.സീനത്ത് രണ്ട് സ്ക്രീനുകളാക്കി അടുത്തിടെ ആധുനികവല്‍ക്കരിക്കുകയുണ്ടായി.അവിടെയുള്ള മറ്റ് രണ്ട് തീയേറ്ററുകളായ കാസിനോയും പങ്കജവുമാകട്ടെ നിലവാരത്തില്‍ ലേശം പിന്നോക്കത്തിലായിരുന്നു. സാമ്പത്തികസൗകര്യവുമുള്ളവരാകട്ടെ നേരെ സിനിമ കാണാന്‍ നേരെ എറണാകുളത്തേക്ക് വെച്ച് പിടിപ്പിക്കുമായിരുന്നു.അവിടെയുള്ള തീയേറ്ററുകള്‍ പേരുകളാല്‍ മുഴുവന്‍ മലയാളികള്‍ക്കും സുപരിചിതങ്ങളായിരുന്നു.
  വീണ്ടും പുഷ്പയിലേക്ക് വരാം.നാട്ടിലെ സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ക്രൈസ്തവ തറവാടുകളിലൊന്നായ  ചെമ്മനംകുടുംബത്തിന്‍്റേതായിരുന്നു ലക്കി.അവരുടെ തന്നെ  ഉടമസ്ഥതയിലാണ് പുഷ്പ തീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.പുഷ്പ തുടങ്ങുമ്പോള്‍ ഞങ്ങള്‍ പെരുമ്പാവൂരില്‍ താമസമില്ലായിരുന്നു.മാതാപിതാക്കളുടെ തൊഴില്‍ മുന്‍ നിര്‍ത്തി തൊടുപുഴക്ക് അപ്പുറമുള്ള തട്ടക്കുഴയിലായിരുന്നു അക്കാലത്ത് ഞങ്ങള്‍. ആറാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ഒരു നാള്‍ നാട്ടില്‍ അവധിക്ക് എത്തിയപ്പോള്‍ അമ്മാവന് ഞങ്ങളോട് പറയാനുണ്ടായിരുന്ന പ്രധാന വര്‍ത്തമാനം പെരുമ്പാവൂരില്‍ പുതിയ സിനിമാ തീയേറ്റര്‍ വരുന്നു എന്നതായിരുന്നു.പണി നടക്കുന്ന സ്ഥലം അമ്മാവന്‍ എന്നെ കൂട്ടി കൊണ്ട് പോയി കാണിച്ചത് മനസ്സില്‍ ഇപ്പോഴുമുണ്ട്.തട്ടക്കുഴയില്‍ തിരികെ ചെല്ലുമ്പോള്‍ എനിക്ക് കൂട്ടുകാരോട് പറയാനുള്ള ഏകകാര്യവും അത് മാത്രമായിരുന്നു.അധികം വൈകാതെ തീയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.അവധിക്ക് എത്തിയ ഒരുദിവസം അവിടെ സിനിമ കാണാന്‍ കയറി.്ള.1974 ല്‍ പുറത്തിറങ്ങിയ ഉദയ പ്രൊഡക്ഷന്‍സിന്‍്റെ ‘ദുര്‍ഗ’ ആണെന്നാണ് ഓര്‍മ്മ.അടുത്ത ദിവസം ചാനലില്‍ ആ സിനിമ കണ്ടു.ഗുരുദേവ.........ഗുരുദേവ.........ശ്രീ നാരായണ ഗുരുദേവ ...........എന്ന ഗാനം അതിലെയാണ്.ശിവഗിരി തീര്‍ത്ഥാടനത്തിന്‍്റെ രംഗങ്ങളായിരുന്നു അതില്‍.ആ പ്രായം വരെ ഞാന്‍ കയറിയ സിനിമാശാലകള്‍ നേരത്തെ പറഞ്ഞ ആലുവയിലേയും പെരുമ്പാവൂരിലേയും പഴയവ മാത്രമായിരുന്നു.കൂടാതെ തട്ടക്കുഴ സ്കൂളില്‍ നിന്ന് ഉടുമ്പന്‍ ചോലയിലെ ഒരു പഴയ കൊട്ടകയില്‍ അമ്മയോടൊപ്പം ബനിഫിറ്റ് ഷോ ആയി നടത്തിയ ‘മൂടല്‍ മഞ്ഞും കാണുകയുണ്ടായി.1970 ല്‍ റിലീസ്  ചെയ്ത ഈ  സിനിമ ഞങ്ങള്‍ കണ്ടത് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞിട്ടായിരിക്കും.അതേ വര്‍ഷം പുറത്തിറങ്ങിയ ‘ത്രിവേണി ’കണ്ടതാകട്ടെ പെരുമ്പാവൂരിലെ ലക്കി തീയേറ്ററില്‍ നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞിട്ടായിരുന്നു.കരിമണ്ണൂരിലെ മറ്റൊരു തീയേറ്ററില്‍ പോയി പുള്ളിമാന്‍(1972)ബോബനും മോളിയും(1971) എന്നീ ചിത്രങ്ങളും കണ്ട ഓര്‍മ്മ മനസ്സില്‍ നിന്ന് മായ്ച്ച് കളയാണ്‍ കാലത്തിനോ പ്രായത്തിനോ ഇത്വരെ കഴിഞ്ഞിട്ടില്ല.
പുഷ്പ യില്‍ ഞാന്‍ കണ്ട സിനിമകള്‍ക്ക് കണക്കില്ല.ലക്കിയിലും ജ്യോതിയിലും ധാരാളം സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും അതൊരിക്കലും പുഷ്പയുടെ അത്രയും വരില്ല.കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും പണിയെടുക്കുവാന്‍ അവസരം ലഭിക്കുക വഴി അവിടങ്ങളിലെല്ലാമുള്ള ചെറുതും വലുതും സൗകര്യങ്ങളുള്ളതും ഇല്ലാത്തതുമായ ഒട്ടനവധി സിനിമാശാലകളില്‍ പോയിട്ടുണ്ട്.എന്നാല്‍ വര്‍ഷങ്ങളോളം അവിടെ എല്ലാമായി കണ്ട മുഴുവന്‍ സിനിമകളും ചേര്‍ത്താല്‍ പോലും പുഷ്പയില്‍ കണ്ട സിനിമകളേക്കാള്‍ കുറവായിരിക്കും എന്നാണ് എന്‍്റെ ഉറച്ച വിശ്വാസം.സ്കൂളില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ എല്ലാവരുടേയും ഒപ്പമായിരുന്നു സിനിമക്ക്  പോയിരുന്നത്.കുഞ്ചാക്കോയുടെ ഉദയയും സഹോദരനായ അപ്പച്ചന്‍്റെ നവോദയയും നിര്‍മ്മിച്ച എല്ലാ ചിത്രങ്ങളുടേയും കേരളത്തിലെ പ്രമുഖ റിലീസിങ്ങ് കേന്ദ്രങ്ങളോടൊപ്പം പെരുമ്പാവൂര്‍ പുഷ്പ ഉണ്ടായിരുന്നു.എ ക്ളാസ്സ് തീയേറ്ററുകളില്‍ പെടാത്ത ‘ബി’ക്കും ‘സി’ക്കും ഇടയില്‍ നിലവാരമുള്ള പുഷ്പയില്‍ റിലീസ് ചിത്രം കാണാന്‍ സാധിക്കുക എന്നത് അന്നത്തെ കാലത്ത് മഹാഭാഗ്യം തന്നെയായിരുന്നു.ആന്നൊക്കൊ ഇന്നത്തെ പോലെ നാടുനീളെയുള്ള വൈഡ് റിലീസിങ്ങ് എന്നൊരു പരിപാടിയേ ഉണ്ടായിരുന്നില്ല.ഉദയാ ചിത്രങ്ങളാണ് അങ്ങനെ ആദ്യം തന്നെ ഞങ്ങള്‍ അനുഭവിച്ചിരുന്നത്.സ്കൂള്‍ കാലയളവില്‍ മിക്കവാറും എല്ലാ കുഞ്ചാക്കോ(കുഞ്ചാക്കോ ബോബ
ന്‍്റെ പിതാമഹന്‍) ചിത്രങ്ങളും എനിക്ക് അത് മൂലം കാണാനായി.
  തട്ടക്കുഴയില്‍ നിന്നും ഏഴാം ക്ളാസ്സില്‍ പെരുമ്പാവൂരില്‍ എത്തിയ ശേഷം സിനിമ കാണല്‍  പതിവായി.മിക്കവാറും അച്ഛനുമമ്മയുടേയും ചിലപ്പോളൊക്കൊ അമ്മാവനുമമ്മായിയുടേയും കൂടെയായിരുന്നു സിനിമക്ക് പോയിരുന്നത്.അതിന് മുമ്പ് തീരെ കുട്ടിയായിരിക്കുമ്പോള്‍ മുത്തച്ഛനോടും മുത്തശ്ശിയമ്മയോടുമൊപ്പം  പുഷ്പ വരുന്നതിന് മുമ്പ് ജ്യോതിയില്‍ സിനിമക്ക് പോകാറുള്ളത് മനസ്സില്‍ നേരിയ ഒരോര്‍മ്മയുണ്ട്.അവിടെ സിനിമ കാണാന്‍ പോകുമ്പോഴാണ് എന്‍്റെ മനസ്സില്‍ ശ്രീനാരായണന്‍ ആദ്യമായി കടന്ന് വരുന്നത്.അവിടെ ഗുരുവിന്‍്റെ ഒരു മനോഹര പ്രതിമ ഉണ്ടായിരുന്നു.തീയേറ്റര്‍ നവീകരിച്ചപ്പോള്‍  അധികൃതര്‍ ആ പ്രതിമ മാറ്റി. തൊട്ടുപിന്നിലുള്ള എസ്.എന്‍.ഡി.പി കുന്നത്ത്നാട് താലൂക്ക് യുണിയന്‍ ആസ്ഥാനത്തിന് മുമ്പില്‍ ക്ഷേത്രസമാനമായ പുതിയ ഗുരുമന്ദിരത്തില്‍ സ്വാമിയുടെ പ്രതിഷ്ഠ നടത്തിയതിനാലാവണം അങ്ങനെ ചെയ്തത്.അതേതായാലും നന്നായി.അത്രയും നാള്‍ പല ഉച്ചപ്പടങ്ങളും അകത്ത് നടക്കുമ്പോള്‍ മൂകസാക്ഷിയായി ഗുരുപ്രതിമ അവിടെ ഉണ്ടായിരുന്നു. മുമ്പൊരിക്കല്‍  ടിക്കറ്റ് കിട്ടാതെ വന്ന സിനിമ ഭ്രാന്തന്‍്റെ പ്രതിഷേധം കല്ലിന്‍്റെ രൂപത്തില്‍ പ്രതിമക്ക് നേരെ തിരിയുകയും ചെയ്ത കാര്യം ഓര്‍ക്കുമ്പോള്‍ ഒന്ന് കൂടി അത് നന്നായെന്ന് ഓര്‍ക്കുന്നു.തന്നെയുമല്ല ഗുരുവിന് പഥ്യമല്ലാത്ത മാംസാഹാരം പാചകം ചെയ്യുന്ന റസ്റ്ററന്‍്റിന് തീയേറ്ററിന് മുന്നിലെ ഷോപ്പിങ്ങ് കോംപ്ളക്സ് വാടകക്ക് നല്‍കിയതിന് പ്രായശ്ചിത്തം ് കൂടിയാകാം അത്.പുഷ്പ പുരാണം അറിയാതെ ജ്യോതിയിലത്തെി. അവസാനിപ്പിക്കും മുമ്പേ അത് പുഷ്പയിലേക്ക് വരേണ്ടതുണ്ട്.പവിഴത്തിലെ പുതിയ ടിക്കറ്റ് നിരക്ക് താങ്ങാന്‍ പറ്റാത്തവരായി കരുതുന്നവരായി ആരെങ്കിലും ഇപ്പോഴുണ്ടോ എന്നറിയില്ല.
എലിപ്പത്തായം
    കോളജില്‍ പഠിക്കുമ്പോള്‍ വീട്ടിലറിയാതെ നൂണ്‍ഷോയും മാറ്റിനിയും കണ്ടിരുന്നത് ബസ്സ് കാശിനും ഭക്ഷണത്തിനുമായി അച്ഛന്‍ ഓരോദിവസവും തന്നിരുന്ന രണ്ട് രൂപയില്‍ നിന്നും ലുബ്ധിച്ച് മാറ്റിവെച്ച് സ്വരുക്കൂട്ടിയ പണം കൊണ്ടായിരുന്നു.അക്കാലത്ത് ഫസ്റ്റ് ക്ളാസ്സിന് രണ്ട് രൂപയായിരുന്നു നിരക്ക്.പണം തികയാതെ വന്നപ്പോള്‍ എല്ലാ കുട്ടികളേയും പോലെ പോക്കറ്റില്‍ കശുവണ്ടിയും ജാതിക്കയും അടക്കയുമൊക്കൊ നിറച്ച് മാര്‍ക്കറ്റില്‍ കയറി തീയേറ്ററിലേക്ക് അപൂര്‍വ്വം ദിവസങ്ങളില്‍ ഈയുള്ളവനും പോയിട്ടുണ്ട് എന്ന വിവരം ഈ പോസ്റ്റില്‍ കുമ്പസാരമായി ഉള്‍ക്കൊള്ളിക്കുന്നു.പക്ഷെ അന്ന് ഹൗസ് ഫുള്ളായിരുന്ന ‘ഈനാടു’ം ‘ഏഴാം കടലിനക്കരയു’ം ഇടിച്ച കയറി കണ്ട ഞാന്‍ ഒപ്പം തന്നെ നൂണ്‍ ഷോ ആയി കളിച്ചിരുന്ന എല്ലാ ‘അവാര്‍ഡ് സിനിമ’കളായ ബക്കറിന്‍്റെ‘മണിമുഴക്കവു’ംഅടൂരിന്‍്റെ‘എലിപ്പത്തായ’വുംജോണ്‍ എബ്രഹാമിന്‍്റെ ‘ചെറിയാച്ചന്‍്റെ ക്രൂര കൃത്യങ്ങളു’ം അരവിന്ദന്‍്റെ‘എസ്തപ്പാനു’ം ‘തമ്പു’ം ‘കുമ്മാട്ടി’യും സി.രാധാകൃഷമന്‍്റെ ‘അഗ്നി’യുംഒക്കൊ തന്നെ കാണാന്‍ പ്രത്യേകം സമയം കണ്ടത്തെിയിരുന്നു.ഫിലിം സൊസൈറ്റിയില്‍ അന്ന് അംഗത്വമില്ലാത്തതിനാല്‍  ബി.വി കാന്തിന്‍്റെ‘ചോമന ദുഡി ’,ഗിരീഷ് കാസറവള്ളിയുടെ‘ഘട ശ്രദ്ധ’, മൃണാള്‍ സെന്നിന്‍്റെ ‘മൃഗയ’ എന്നീ ചിത്രങ്ങള്‍ പുഷ്പയില്‍ പ്രദര്‍ശിപ്പിക്കമ്പോള്‍ പുറത്ത് പോസ്റ്ററുകള്‍ നോക്കി നിരാശയോടെ മടങ്ങിപ്പോയത് മനസ്സില്‍ നിന്ന് മായുന്നില്ല.ഇടിച്ച് കയറി കാണാനുള്ള ധൈര്യം എന്തോ അന്ന് ഇല്ലാതെ പോയി.


  ഹൈലൈറ്റ്  ചെയ്യപ്പെടാതെ പോകുന്ന പോയന്‍്റ്


ഏകദേശം കാല്‍നൂറ്റാണ്ട് മുമ്പ് പുഷ്പക്ക് മുന്നില്‍ നക്സലൈറ്റ് സഖാക്കള്‍ കുറേ ദിവസം സമരം നടത്തിയിരുന്ന കാര്യം ഓര്‍മ്മയില്‍ വരുന്നു. ഒരു രൂപയില്‍ താഴെ നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അത് എന്നാണ് ഓര്‍മ്മ.സിനിമാ കാണാന്‍ വരുന്നവരെ കാര്യം ബോധ്യപ്പെടുത്തി മടങ്ങിപ്പോകാന്‍ അഭ്യര്‍ത്ഥിക്കുന്ന രീതിയാണ്  സമരക്കാര്‍ ചെയ്തിരുന്നത്. കുടിയൊഴിപ്പിക്കല്‍ അടക്കമുള്ള പുതിയ ജനകീയ പ്രശ്നങ്ങള്‍ സമൂഹമധ്യത്തിലേക്ക് കടന്ന്  വന്നപ്പോള്‍ സിനിമാടിക്കറ്റ് നിരക്ക് വര്‍ദ്ധന  ഒരു വിഷയം അല്ലാതായി എന്ന് വേണം കരുതാന്‍.പുതിയ മള്‍ട്ടിപ്ളക്സ് തീയേറ്ററുകള്‍ നല്‍കുന്ന സേവനം ഡിജിറ്റല്‍ ഗുണമേന്മയുള്ള ദൃശ്യ ഭംഗിയും മള്‍ട്ടിപ്പിള്‍ സ്റ്റീരിയോ ഫോണിക് സൗണ്ട് ട്രാക്കിലെ ശബ്ദവുമാണെന്ന് സ്ഥിതി സംജാതമായതോടെ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മാധ്യമമായ സിനിമയുടെ ലക്ഷ്യം വഴിമാറിപ്പോയിരിക്കുകയാണ്.സിനിമ എന്ന മാധ്യമത്തെ ഗൗരവമായി സ്വീകരിക്കുന്ന നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും പ്രദര്‍ശന ശാലകള്‍ ഇന്ന് അന്യമാണെന്ന സ്ഥിതി ഒട്ടും ആശാസ്യമല്ല. തീയേറ്ററുകള്‍ മാത്രമല്ല ചാനലുകളും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.പുതിയ സാങ്കേതിക വിദ്യ സമ്മാനിക്കുന്ന മായിക കാഴ്ചകളും അര്‍ത്ഥശൂന്യവും അയാര്‍ത്ഥങ്ങളുമായ കാര്യങ്ങളെ വിഷയങ്ങളാക്കി പടച്ച് വിടുന്ന സിനിമകളുമാണ് തീയേറ്ററുകളെ കീഴടക്കുന്ന എന്ന ദുരവസ്ഥ പ്രബുദ്ധരെന്ന് സ്വയം അഭിമാനിക്കുന്ന മലയാളി തിരിച്ചറിയുന്നില്ല.ന്യൂ ജനറേഷന്‍ സിനിമയുടെ നാനാര്‍ത്ഥങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുന്ന ബുദ്ധിജീവി സമൂഹവും അതിനെ കാണുന്നില്ല.അല്ളെങ്കില്‍ കണ്ടില്ളെന്ന് നടിക്കുന്നു.സൂപ്പര്‍ഹിറ്റുകളായ ഹോളിവുഡ് ചിത്രങ്ങളെ കോപ്പിയടിച്ച് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളും ബ്ളോക്ക് ബ്ളസ്റ്ററുകളുമാക്കി മാറ്റുന്നതില്‍ യാതൊരു ഉളുപ്പുമില്ലാത്ത തൊലിക്കട്ടിയുള്ളവരെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് കുടിയിരുത്താന്‍ ധൈര്യം കാണിക്കുന്ന ഭരണാധികാരികള്‍ക്ക് മുന്നില്‍ വിനീത വിധേയരായി പഞ്ചപുഛമടക്കി കഴിഞ്ഞ് കൂടുന്ന സ്ഥിതി അവസാനിപ്പിക്കുക തന്നെ വേണം.പകരം പ്രതീക്ഷ അര്‍പ്പിക്കാന്‍ കഴിയുന്നവരെന്ന് ധരിച്ചവരാകട്ടെ ഓസ്ക്കാര്‍ - കാന്‍ മേളകളില്‍ ശ്രദ്ധേയമായ വിദേശ ചിത്രങ്ങളില്‍ നിന്ന് പച്ചയായി പകര്‍ത്തിയ കഥയും രംഗങ്ങളുമായി തനിതട്ടിപ്പുമായി കടന്ന് വന്നിരിക്കുന്നവരവണെന്ന് കൂടി വന്നതോടെ നാം അക്ഷരാര്‍ത്ഥിത്തില്‍ ആത്മഹത്യാമുനമ്പിലാണ് ചെന്ന് പെട്ടിരിക്കുന്നത്.ചാനല്‍ ചര്‍ച്ചകളില്‍ തങ്ങളുടെ വീരസ്യങ്ങള്‍ സ്വയം തട്ടിവിടുന്ന ഈ അഭിനവസംവിധായകരെ കാണുമ്പോള്‍ മനസ്സില്‍ വരുന്നത് മലബാറിലെ പഴയൊരു ചൊല്ലാണ്.ആണ്ടി നല്ല അടിക്കാരനെന്ന് ആണ്ടി തന്നെ പറയുന്ന അവസ്ഥ.ഈ പഴമൊഴിയില്‍ അശ്ളീലമുണ്ടോയെന്ന്  ചെറിയ ഒരു അന്വേഷണം നടത്തി.ഇല്ളെന്നാണ് അറിയാന്‍ കഴിഞ്ഞത്.ഇനി അഥവാ ഉണ്ടായാല്‍ തന്നെ യാതൊരു ശരികേടുമില്ല.ന്യൂ ജനറേഷന്‍ സംവിധായകരെ ഉദ്ദേശിച്ചാണല്ളോ പറഞ്ഞത്.തെറി അവര്‍ക്ക് പുത്തരിയെന്നുമല്ലല്ളോ?
    പുഷ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എഴുതി തുടങ്ങിയപ്പോഴാണ് വെറുമൊരു പോസ്റ്റില്‍ ഒതുങ്ങുകയില്ളെന്ന് ബോധ്യമായത്.നനഞ്ഞിറങ്ങിയ സ്ഥിതിക്ക് കുളിച്ച് കയറാന്‍ തന്നെയാണ് തീരുമാനം.ചിന്തകളെ കുറച്ച് കൂടി സ്വാതന്ത്യത്തോടെ കെട്ടഴിച്ച് വിട്ട് കൊണ്ടുള്ള പുതിയ പോസ്റ്റുകള്‍ തയ്യാറാക്കാന്‍ സമയം കിട്ടട്ടെ എന്ന മോഹം സഫലീകരിക്കപ്പെടുമെന്ന് തന്നെ കരുതുന്നു.

Sunday, September 15, 2013

ഓണാശംസ നേരണോ വേണ്ടയോ?


 ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ മനസ്സില്‍ അറിയാതെ ഉയരുന്ന ചോദ്യം തലവാചകമായി ചേര്‍ത്തു എന്നു മാത്രം.കൂടുതല്‍ വിശദീകരണങ്ങള്‍ അത്ര കണ്ട് അനിവാര്യമാണെന്ന് തോന്നുന്നില്ല.അല്ലാതെ തന്നെ വായനക്കാര്‍ക്ക് കാര്യം പിടികിട്ടും എന്നാണ് തോന്നുന്നത്.
    ഓണം ഒരു ബൂര്‍ഷാ സങ്കല്പം ആണെന്ന് തമാശയായി പറയാറുള്ള സുഹൃത്തിനെ ഓര്‍മ്മ വരുന്നു.അതേ സമയം നൂറ്റാണ്ടുകള്‍ പഴക്കമുള്ള തീര്‍ത്തും വേറിട്ട ഒരാഘോഷത്തിന്‍്റെ വിഷയത്തില്‍ അങ്ങനെയങ്ങ് പുറം തിരിഞ്ഞ് നില്‍ക്കേണ്ടതുണ്ടോ എന്ന സംശയം ബാക്കി നില്‍ക്കുന്നു.അതിന്മേല്‍ നല്ളൊരു ചര്‍ച്ചക്ക് സാധ്യതയും തെളിഞ്ഞ് കാണാനുണ്ട്.ബ്ളോഗിലെ ചെറിയ ഒരു പോസ്റ്റില്‍ തല്‍ക്കാലം അതങ്ങ് ഒതുക്കി നിര്‍ത്തുകയാണ്.വിശദമായ വാദപ്രതിവാദങ്ങള്‍ പിന്നീടാകാം.വേണമെങ്കില്‍ ആഴത്തിലുള്ള ചര്‍ച്ചക്കും പറ്റിയ ഒന്നാണ് ഓണം.അതിന്‍്റെ ഉദ്ഭവവും പിന്നീട് ഓരോ കാലഘട്ടങ്ങളിലും സംഭവിച്ച പരിണാമങ്ങളും പരിശോധിക്കുകയാണെങ്കില്‍ അതില്‍ അടങ്ങിയിട്ടുള്ള വിവിധങ്ങളായ വിഷയങ്ങളും അവയുമായി ബന്ധപ്പെട്ട ഉപകാര്യങ്ങളും അങ്ങേയറ്റം കൗതുകം ജനിപ്പിക്കുന്നതാണ്.ചരിത്രം,സാമൂഹിക-നരവംശ ശാസ്ത്രം,രാഷ്ട്ര മീമാംസ,,തുടങ്ങി അസംഖ്യം വിഷയങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്താം.കൂടാതെ കലയും സംസ്ക്കാരവും ഭാഷയും ഉള്‍പ്പെടെയുള്ള വേറേയും അനുബന്ധ വിഷയങ്ങളും അതുമായി ചേര്‍ന്ന് തന്നെ കിടക്കുന്നു.
   വര്‍ത്തമാന കാലത്തെ ഓണം കച്ചവടവല്‍ക്കരിക്കപ്പെട്ടു എന്നാണല്ളോ പൊതുവെയുള്ള പരാതി.ഓരോ മനുഷ്യന്‍്റെയും തീര്‍ത്തും വ്യക്തിപരവും വേണമെങ്കില്‍ കുടുംബപരവുമായ ചടങ്ങുകള്‍ വരെ ആഗോള -സ്വകാര്യ- ഉദാരവല്‍ക്കരണത്തിന്‍്റെ കാലഘട്ടത്തില്‍ വിപണിയുടെ ഇടപെടലിന് വിധേയമായി കഴിഞ്ഞ ഒരു സമയത്ത് സാമൂഹികമായി മാത്രം നടന്ന് വരുന്ന ഓണാഘോഷത്തെ  വിപണിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന വാദത്തില്‍ കഴമ്പില്ല.അത്തരം ചിന്തകളും ചര്‍ച്ചകളും വാസ്തവം പറഞ്ഞാല്‍ കടുത്ത തീവ്രവാദ നിലപാടുകളുടെ ഭാഗമായി മാത്രമേ കണക്കാക്കാന്‍ കഴിയൂ.
  എന്തൊക്കൊ പറഞ്ഞാലും മഹബലിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് ഓണത്തിന് യാതൊരു പ്രസക്തിയുമില്ല.അതിന്‍്റെ നിലനില്പ് തന്നെ മഹാബലി വിഭാവന ചെയ്ത സമത്വ സുന്ദരമായ, നന്മകളാല്‍ സമൃദ്ധമായ വ്യവസ്ഥിതിയായിരുന്നു അത് എന്ന കാര്യത്തില്‍ സംശയം വേണ്ടതില്ല.ഒരു ജനാധിപത്യ സംവിധാനത്തില്‍ പോലും അത് പൂര്‍ണമായും നടപ്പില്‍ വരുത്താന്‍ കഴിയുന്നില്ലല്ളോ എന്ന് വരുമ്പോള്‍ തീര്‍ച്ചയായും ചില വിലയിരുത്തലുകള്‍ ആവശ്യമായി വരുന്നു.ജനാധിപത്യത്തിന് എന്തെങ്കിലും  പരിമിതികള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടുക തന്നെ വേണം.പ്രായോഗികവല്‍ക്കരണത്തിലെ പ്രശ്നങ്ങളും മാറ്റിയെടുക്കണം.
     അത്തരത്തിലുള്ള തീര്‍ത്തും ക്രിയാത്മകമായ സംവാദങ്ങള്‍ക്ക് വഴി തുറക്കാന്‍  വഴിയൊരുക്കുന്നതാകട്ടെ പുതിയ കാലത്തെ ഓണം .

  ടിപ്പണി: മഹബലിയെ കോമാളിയായി ചിത്രീകരിക്കുന്നതിനോട് പ്രതിഷേധം രേഖപ്പെടുത്താന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും തയ്യാറായത് സത്യം പറഞ്ഞാല്‍ അത്ഭുതമാണ് ഉളവാക്കിയത്.അങ്ങേയറ്റം സങ്കുചിതമായ ജാതി രാഷ്ട്രീയത്തിന്‍്റെയും മത വിദ്വേഷത്തിന്‍്റേയും സ്ഥിരം കളിക്കളങ്ങളില്‍ നിന്ന് പുറത്ത് വരുവാന്‍ അദ്ദേഹത്തിന് കഴിയും എന്നതാണ് പ്രസ്താവന തെളിയിക്കുന്നത്.വെള്ളാപ്പള്ളി നടേശന്‍ ഈ വിഷയത്തില്‍ എന്തെങ്കിലും പ്രതികരിച്ചതായി കണ്ടില്ല.അടുത്ത ഓണത്തിന് മുമ്പായിട്ടെങ്കിലും അദ്ദേഹവും നിലപാട് വ്യക്തമാക്കും എന്ന പ്രതീക്ഷയോടെ പോസ്റ്റ് അവസാനിപ്പിക്കുന്നു.
      എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. മലയാളിക്ക് ആഘോഷമായി ഓണത്തിനെ സമീപിക്കാന്‍ ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിന്‍്റെ സാമ്പത്തിക നയങ്ങള്‍ ഒരുകാലത്തും അനുവദിക്കില്ല എന്ന കാര്യം പകല്‍ പോലെ സുവ്യക്തമാണ്.

Monday, July 29, 2013

ധ്യാനബുദ്ധകഥയുടെ പൊരുള്‍ തേടി



    
 വലിയ ഒരു വീഴ്ച സംഭവിച്ചുവെന്ന് തുറന്ന് സമ്മതിക്കുകയാണ്.കഴിഞ്ഞ പോസ്റ്റില്‍ ഒരു കാര്യം ഏറ്റിരുന്നു.ഡോ.എം.എം.ബഷീര്‍ മൊഴിമാറ്റം നിര്‍വഹിച്ച ധ്യാന ബുദ്ധകഥകളിലെ ശ്രദ്ധേയമായ ഒന്ന് ‘മധ്യമാര്‍ഗം’ ബ്ളോഗില്‍ പോസ്റ്റ് ചെയ്യണമെന്ന ആഗ്രഹമായിരുന്നു അതില്‍ പങ്ക് വെച്ചത്.പബ്ളീഷര്‍ സമ്മതിക്കുകയാണെങ്കില്‍ ആ കഥ വായനക്കാര്‍ക്കായി ഉള്‍പ്പെടുത്തണമെന്ന് കരുതി.പിറ്റേന്ന് തന്നെ കോഴിക്കോട്ടെ ലിപി ബുക്സില്‍ വിളിച്ചു.ഫോണ്‍ അറ്റന്‍്റ് ചെയ്ത സുഹൃത്ത് ഉടമ ശ്രീ.അക്ബറിന്‍്റെ സെല്‍ നമ്പര്‍ തന്നു.നേരെ അദ്ദേഹത്തെ വിളിച്ചു.കോഴിക്കോട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാലഞ്ച് വര്‍ഷം പത്രപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കിലും  അക്ബറിനെ പരിചയമില്ല.പരിചയപ്പെടുത്തിയപ്പോള്‍ പല പത്ര കൂട്ടുകാരും അദ്ദേഹത്തിന്‍്റെ അടുത്ത പരിചയക്കാരാണ്.ആവശ്യം മുന്നോട്ട് വെക്കേണ്ട താമസം അക്ബര്‍ അക്ഷരാര്‍ത്ഥത്തില്‍ ബ്ളാങ്ക് ചെക്ക് നല്‍കുകയായിരുന്നു.സത്യം പറഞ്ഞാല്‍ അത്ഭുതം തോന്നി.മധ്യമാര്‍ഗം ബ്ളോഗ് ഇടക്ക് ഒന്ന് നോക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയും  ചെയ്തു. പിറ്റേന്ന് തന്നെ ‘അങ്ങനെയോ?’എന്ന തലക്കെട്ടിലുള്ള കഥ പോസ്റ്റ് ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചത്.പലത് കൊണ്ടും അത് വൈകിപ്പോയി.അതാണ് തുടക്കത്തില്‍ നടത്തിയ ഏറ്റ്പറച്ചില്‍.ഇതിനിടയിലെങ്ങാനും അക്ബര്‍ ബ്ളോഗ്  സന്ദര്‍ശിക്കുകയുണ്ടായോ എന്ന ആശങ്ക സത്യം പറഞ്ഞാല്‍ അല്പം ജാള്യത സൃഷ്ടിച്ചിട്ടുണ്ടെന്ന് പറയട്ടെ.

    പറ്റിയ വീഴ്ച  എത്രയും പെട്ടെന്ന് പരിഹരിച്ചിട്ടാകാം ബാക്കി കാര്യങ്ങള്‍.


     ‘അങ്ങനെയോ?’


   ധ്യാനബുദ്ധസന്ന്യാസിയായ ഹക്കുയിന്‍ പരിശുദ്ധജീവിതം നയിക്കുന്നതില്‍ സന്തുഷ്ടരായ നാട്ടുകാര്‍ അദ്ദേഹത്തെ പുകഴ്ത്തി.അദ്ദേഹത്തിന്‍്റെ   ആശ്രമത്തിന്നടുത്ത് സുന്ദരിയായ ഒരു യുവതിയുടെ അച്ഛനമ്മമാര്‍ ഭക്ഷണ ശാല നടത്തിയിരുന്നു.തങ്ങളുടെ മകള്‍ ഗര്‍ഭിണിയാണെന്ന് അവര്‍ ഒരു ദിവസം മനസ്സിലാക്കി.ആരാണ് അതിന് ഉത്തരവാദി എന്ന് അവള്‍ ആദ്യമൊന്നും പറഞ്ഞില്ല.കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അവള്‍ ഹക്കുയിന്‍്റെ പേരു പറഞ്ഞു.അത് കേട്ട അവളുടെഅച്ഛനമ്മമാര്‍ അദ്ദേഹത്തിന്‍്റെ താമസസ്ഥലത്ത് ചെന്ന് അടക്കാനാകാത്ത കോപത്തോടെ വായില്‍ വന്നതെല്ലാം വിളിച്ച് പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞ് അദ്ദേഹം ചോദിച്ചു: ‘അങ്ങനെയോ?’
യുവതിയുടെ പ്രസവം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ ഹക്കുയിന്‍്റെ അടുത്തേക്ക് കൊടുത്തയച്ചു.ഇതിനകം  ഹക്കുയിന്‍്റെ സല്‍പ്പേരും അംഗീകാരവും എല്ലാം നഷ്ടമായി കഴിഞ്ഞിരുന്നു.അതൊന്നും അദ്ദേഹത്തെ തീരെ അലട്ടിയതേയില്ല.കുഞ്ഞിനെ വേണ്ട പോലെ തന്നെ അദ്ദേഹം പരിരക്ഷിച്ചു. ആവശ്യമായ പാലും മറ്റ് വസ്തുക്കളും അയല്‍ക്കാരില്‍നിന്ന് സമ്പാദിച്ച് കുഞ്ഞിനെ പരിപാലിച്ചു. 
  ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അമ്മയായ യുവതിക്ക് പിടിച്ച് നില്‍ക്കാനാവാതെയായി.അവള്‍ ഒടുവില്‍ വീട്ടുകാരോട് സത്യം തുറന്ന് പറഞ്ഞു.മീന്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവാണ് കുഞ്ഞിന്‍്റെ യഥാര്‍ത്ഥ അച്ഛന്‍.                                
  സത്യം ബോധ്യപ്പെട്ട അവളുടെ രക്ഷിതാക്കള്‍ ഹക്കുയിനെ കണ്ട് മാപ്പപേക്ഷിച്ചു.അവര്‍ കുഞ്ഞിനെ തിരികെ കിട്ടാന്‍ അപേക്ഷിച്ചു.അങ്ങനെ കുഞ്ഞിനെ തിരികെ ഏല്പിക്കുമ്പോഴും ഹക്കുയിന്‍ ഇപ്രകാരം ചോദിച്ചു:

                                                      ‘അങ്ങനെയോ?’


                      * * *                       * * *                    * * *                        * * *  

   മേല്‍ ഉദ്ധരിച്ച കൊച്ച് ധ്യാനബുദ്ധകഥയുടെ സാരാംശം സ്വയം വിശദീകരണത്തിന് അര്‍ഹമായ ഒന്നാണ് എന്നുള്ളതിനാല്‍ ആ സാഹസത്തിന് മുതിരുന്നില്ല.എന്നിരുന്നാലും വര്‍ത്തമാനകാല സാഹചര്യത്തില്‍ എല്ലാവരും  ഉള്‍ക്കൊള്ളേണ്ട പല വിധത്തിലുള്ള ഗഹനങ്ങളായ അര്‍ത്ഥതലങ്ങളുള്ള ഒന്നാണ് അതെന്ന കാര്യത്തില്‍ സംശയം വേണ്ട.ധ്യാനബുദ്ധകഥകളുടെ സവിശേഷതയും അതത്രെ.സെന്‍ ബുദ്ധിസം അഥവ ധ്യാന പ്രധാനമായ ബുദ്ധമതം നല്‍കുന്ന ദര്‍ശനവും അത് തന്നെ.അക്ഷരങ്ങള്‍ക്കും അത് ചേര്‍ന്ന് രൂപമെടുക്കുന്ന വാക്കുകള്‍ക്കും അപ്പുറമുള്ളതാണ് എഴുത്ത് ഭാഷയില്ലാത്ത തീര്‍ത്തും വ്യതിരിക്തമായ ഈ അധ്യയന മാര്‍ഗം.ധ്യാനത്തിലൂടെ ഓരോരുത്തരും സ്വയം തിരിച്ചറിയപ്പെടുന്ന അവസ്ഥയില്‍ എത്തിച്ചേരുകയാണ് വേണ്ടത്.കാര്‍ക്കശ്യം നിറഞ്ഞ മത ബോധന രീതികള്‍ പിന്‍പറ്റുമ്പോള്‍ സ്വാഭാവികമായും മനുഷ്യ മനസ്സുകളില്‍ ഒരു തരം വൈരനിര്യാതന(Retaliation) പ്രവര്‍ത്തനങ്ങള്‍ ഉടലെടുക്കുന്നതായിട്ടാണ് പൊതുവെയുള്ള അനുഭവം.
   അവിടെയാണ് ബുദ്ധ ദര്‍ശനങ്ങളുടെ പ്രസക്തി.യാതൊരുവിധമായ ശാഠ്യവുമില്ലാത്തതും ഉപചാരങ്ങള്‍ ഏതുമില്ലാത്തതുമായ ആ ആത്മീയാന്വേഷണത്തിന്‍്റെ ഫലപ്രാപ്തി അനിര്‍വചനീയമാണ്.സംശയ രഹിതരും ഭീതിയില്‍നിന്ന് മുക്തതരുമാകുന്നവായിരിക്കും ധ്യാനമതം പിന്‍പറ്റുന്നവരെന്ന് അനുഭവങ്ങള്‍ പറയുന്നു.സ്വാനുഭവങ്ങളിലൂടെ ബുദ്ധദര്‍ശനങ്ങള്‍ നേടിയെടുക്കാനാകുമെന്നുള്ളതാണ് അതിന്‍്റെ മുഖ്യ ആകര്‍ഷണം.മഹായാന മാര്‍ഗം സ്വീകരിക്കുന്ന സെന്‍ ബുദ്ധമത സമ്പ്രദായം ആറാം നൂറ്റാണ്ടില്‍ ചൈനയിലാണ് രൂപം പ്രാപിച്ചതെന്നാണ് വിശ്വാസം.എന്നിരുന്നാലും പൊതുവെ ധ്യാന  ബുദ്ധകഥകള്‍ക്ക് പശ്ചാത്തലമൊരുക്കുന്നത് ജപ്പാനാണ്.

Saturday, July 13, 2013

‘ധ്യാന ബുദ്ധ കഥകള്‍’തിരയേണ്ടി വന്നതോര്‍ത്തപ്പോള്‍...............

            സത്യം പറഞ്ഞാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നല്ല അലച്ചിലായിരുന്നു.മഴക്കായി ഒരു പാട് കാത്തിരുന്നു. ഒടുവില്‍ അത് വന്നത്തെി.മഴയെന്തായാലും വരുമെന്ന കാര്യം മനസ്സിലാക്കി  ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടായിരുന്നു.എത്രയും നേരത്തെ തന്നെ ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങളാണ് അവ.എല്ലാം അവസാന നിമിഷം ചെയ്യാമെന്ന   ഉപേക്ഷ എന്ന ഗണത്തില്‍ പെടുത്താവുന്ന സഹജമായ ശീലം തന്നെ അവിടെയും വിജയിച്ചു.ഈ അവസ്ഥാ വിശേഷത്തെ ഇംഗ്ളീഷില്‍ procrastination എന്നാണ് പറയുന്നത്്.അതിന് വളരെ കൃത്യമായ ഒരു മലയാള പദം നിര്‍വചിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അറിയില്ല.ഏതായാലും 11-ാം മണിക്കൂറിലേക്ക് വെച്ച് നീട്ടുന്നുവെന്നൊക്കൊ പൊതുവെ പറയാവുന്ന ഒന്നാണ് അതെന്ന് നിസംശയം പറയാം.ബ്ളോഗില്‍ ഒരു കുറിപ്പ് എഴുതുവാന്‍ നേരം  ഈ ആംഗലേയ പദത്തിന്‍്റെ കൃത്യമായ മലയാള  അര്‍ത്ഥം ടി.രാമലിംഗം പിള്ളയുടെ നിഘണ്ടുവിലൊന്ന് പരതി.അവിടെ ഇങ്ങനെ കാണാനായി.
   ‘procrastinate(പ്രൗക്രാസ്റ്റിനെയ്റ്റ് )v.defer action; put off from day to day ;നീട്ടിവെക്കുക; നീട്ടിക്കൊണ്ടു പോകുക;നീണ്ട അവധിക്ക് വെക്കുക;വിളംബിപ്പിക്കുക;ദീര്‍ഘസൂത്രം പ്രയോഗിക്കുക;n.procrastination നീട്ടിക്കൊണ്ടു പോകല്‍; വിളംബം വരുത്തല്‍;adj.procrastinatinative; n.procrastinator.’
   ചുരുക്കത്തില്‍ ഒരു കാര്യം തറപ്പിച്ച് പറയാം.സ്വയം വിമര്‍ശനം എന്ന നിലയില്‍ ഞാനൊരു procrastinator ആണെന്ന് പറയുന്നതില്‍ തെറ്റില്ല.ഇതിനെ ഇന്നത്തെ ചിന്താ വിഷയമായി  തന്നെ നിശ്ചയിക്കുകയാണ്.കാരണം മറ്റൊന്നുമല്ല.അത് ശരിയാകാ(ക്കാ)ത്തിടത്തോളം ഒരു കാര്യവും മുന്നോട്ട് നടക്കില്ളെന്ന കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെടേണ്ടതുണ്ട്.വൈകിയ വേളയിലെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ തോന്നിയല്ളോ എന്ന ആശ്വാസം മാത്രമാണ് ആകെയുള്ള കരുത്ത്.
  ആദ്യമേ  തന്നെ ഒരു കുറ്റ സമ്മതവുമായിട്ടായിരുന്നല്ളോ കുറിപ്പ് ആരംഭിച്ചത്.അതേ കുറിച്ച് ചെറിയൊരു വിശദീകരണം നടത്തേണ്ടത് ആവശ്യവുമാണല്ളോ?.മറ്റൊന്നുമല്ല.മഴ തുടങ്ങും മുമ്പേ കുട നന്നാക്കി വെക്കലും ,മേല്‍ കൂരയിലെ പൊട്ടിയ ഓട് മാറ്റി വെക്കലും ഉള്‍പ്പെടെ നാളേക്ക് മാറ്റി വെക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ നിരവധിയാണ്. അതിലൊക്കൊ തന്നെ വീഴ്ച പറ്റിയെന്നതാണ് സത്യം. 
    ഇതിനിടയില്‍ കുറച്ച് നാള്‍ മുമ്പ് വാങ്ങിച്ച ചെറിയ ഒരു പുസ്തകം വെച്ച സ്ഥലം എവിടെ എന്നറിയാതെ അല്പം ബുദ്ധിമുട്ടി.വലിയ വില കൊടുത്ത് വാങ്ങിച്ച പുസ്തകങ്ങള്‍ യാതൊരു അടുക്കും ചിട്ടയുമില്ലാതെ മേശപ്പുറത്ത് വാരിവലിച്ചിടുന്നത് പതിവാക്കിയിരുന്നു.തീര്‍ച്ചയായും മാപ്പ് അര്‍ഹിക്കുന്ന കുറ്റമല്ല അതൊന്ന് വ്യക്തമായും അറിയാം.അതെല്ലാമൊന്ന് അടുക്കി പെറുക്കി വെക്കാമെന്ന ചിന്ത പെട്ടെന്ന് മനസ്സില്‍ പൊട്ടി മുളക്കാന്‍ കാരണം വേറൊന്നുമായിരുന്നില്ല. കാണാതെ പോയ ആ പുസ്തകം എങ്ങനേയും സംഘടിപ്പിക്കണം.കുന്ന് കൂടി കിടന്ന പുസ്തകങ്ങളെല്ലാം  പതിയെ ഒരു വശത്താക്കി ബുക്ക് ഷെല്‍ഫില്‍ ഒരുവിധം ഭംഗിയായി വെക്കുന്നത് കണ്ടപ്പോള്‍ നല്ലപാതിക്ക് അത്ഭുതം.കാര്യമായി ഏന്തോ ഒരു പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടല്ളോ എന്ന  മുഖഭാവം കൃത്യമായി അവിടെ പ്രകടമായി.
   ഭാഗ്യം.അന്വേഷിച്ച പുസ്തകം അധികം തിരയും മുമ്പേ തന്നെ കൈയ്യില്‍ തടഞ്ഞു.ഡോ.എം.എം ബഷീര്‍ മൊഴിമാറ്റം നിര്‍വഹിച്ച ‘ധ്യാന ബുദ്ധ കഥകള്‍’ആയിരുന്നുവത്. കോഴിക്കോട്ടെ ലിപി പബ്ളിക്കേഷന്‍ പ്രസാധനം ചെയ്ത 50 രൂപ വിലുയുള്ള പുസ്തകം തീര്‍ച്ചയായും നല്ളൊരു വായനാനുഭവം സമ്മാനിക്കുന്ന ഒന്നാണ്.ഒന്നിനൊന്ന് മികച്ച അതിലെ 97 കഥകളും പുസ്തകം വാങ്ങിച്ചയുടന്‍  ഒറ്റയിരുപ്പില്‍ വായിച്ച് തീര്‍ത്തതാണ്.ചുറ്റും നടക്കുന്ന പല സംഭവങ്ങളും കാണുമ്പോള്‍ സെന്‍ ബുദ്ധ കഥകള്‍ അറിയാതെ മനസ്സില്‍ കടന്ന് വരിക സ്വാഭാവികം.അങ്ങനെ പെട്ടെന്ന് മനസ്സില്‍ പൊന്തി വന്ന  ഒരു കൊച്ച് കഥ വീണ്ടും വായിക്കാന്‍ ആഗ്രഹം തോന്നി.അങ്ങനെയാണ് പുസ്തകം തപ്പിയെടുക്കാനുള്ള ശ്രമം ആരംഭിച്ചത്്.ഒടുവില്‍ ആ ആഗ്രഹം സാധിച്ചെടുത്തു.ആ കഥ ഏതാണെന്ന് ബ്ളോഗ് വായനക്കാര്‍ക്ക് പറഞ്ഞ് തരണമെന്ന് അതിയായ ആഗ്രഹമുണ്ട്.പക്ഷെ പ്രസാധകന്‍്റെ അനുമതി കൂടാതെ പുസ്തകത്തിന്‍്റെ ഉള്ളടക്കം പുനരാവിഷ്ക്കരിക്കാന്‍ പാടുള്ളതല്ല.എല്ലാ പുസ്തകങ്ങളിലുമുള്ള  ഈ മുന്നറിയിപ്പ് പൂര്‍ണമായും അനുസരിക്കുന്നു.പ്രസാധകര്‍ സമ്മതം മൂളുകയാണെങ്കില്‍ മനസ്സില്‍ തട്ടിയ ആ കഥ പിന്നീട് പറഞ്ഞു തരാന്‍ ഞാന്‍ ഒരുക്കമാണ് എന്നറിയിക്കട്ടെ. 
                                          

                                                            ******************************
     

Wednesday, January 09, 2013

നഷ്ടമാകുന്ന സ്നേഹ ബന്ധങ്ങള്‍ ഓര്‍ക്കുക , ബുദ്ധന്റെ വചനങ്ങള്‍


   




 സ്നേഹ ബന്ധത്തിന്‍െറ മാഹാത്മ്യം വിളിച്ചോതുന്ന നല്ല നല്ല വിശേഷണ പദങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വചനങ്ങള്‍ അടങ്ങിയ  അതി മനോഹരങ്ങളായ ആശംസാ കാര്‍ഡുകള്‍ നാം വലിയ വില കൊടുത്ത് വാങ്ങാറുണ്ട്.കാലം മാറിയപ്പോള്‍ മിക്കവര്‍ക്കും കാര്‍ഡിന് പകരം ഇ-മെയിലിലായി താല്പര്യം.എസ്.എം.എസിനെ ആശ്രയിക്കുന്നവരും കുറവല്ല.അതിശയോക്തിയെന്നോ അതിഭാവുകത്വമെന്നോ വേണമെങ്കില്‍ പറഞ്ഞ് കൊള്ളൂ.ഇവയെല്ലാം മേല്‍ വിലാസക്കാരന്‍െറ അടുത്ത് എത്തുന്നതിന് മുമ്പേ വേണമെങ്കില്‍ പലരുടേയും സ്നേഹ ബന്ധത്തില്‍ വിള്ളലുകള്‍ ഉടലെടുക്കാറുണ്ട്.കനകവും കാമിനിയുമായി കലഹത്തിന് കുഞ്ചന്‍ നമ്പ്യാര്‍ കണ്ടത്തെിയ കാരണങ്ങള്‍ തന്നെയാണ് സൗഹൃദങ്ങള്‍ തകരാനും കാരണമാകുന്നത്.
ആത്മാര്‍ത്ഥതയുള്ള ചങ്ങാതിമാരില്ലാത്തതാണ് നമുക്കിടയില്‍ പല വിധ പ്രശ്നങ്ങളും ഉടലെടുക്കാന്‍ കാരണമെന്ന് അനുമാനത്തില്‍ തെറ്റില്ല.രാഷ്ട്രീയം ,മതം,ജാതി,തൊഴില്‍ എന്നിങ്ങനെ വിവിധങ്ങളായ വിഭജനങ്ങളാണ് മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്.സ്ഥാപിത താല്പര്യ സംരക്ഷണത്തിന്‍െറ ഭാഗമായി പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്നവരെയാണ് ചുറ്റും കാണാനാകുക.സ്നേഹ ബന്ധത്തിന്‍െറ കഥകള്‍ സന്മാര്‍ഗ പുസ്തകങ്ങളിലും ലാഭം മാത്രം മുന്നില്‍ കണ്ട് പടച്ച് വിടുന്ന കച്ചവടസിനിമകളിലും മാത്രമായി ഒതുങ്ങുന്നു.കൂട്ട് എന്നത് ആര്‍ക്കും ലഭ്യമല്ലാതെ വരുന്ന കിട്ടാക്കനിയായി വരുമ്പോള്‍ മാത്രമാണല്ളോ അതിന് വിലയേറുന്നത്.സിനിമക്ക് പറ്റിയ ഒരു വിഷയമായി അത് മാറുന്നതും അങ്ങശന തന്നെയാണ്.വെറും സ്വാര്‍ത്ഥ താല്പര്യത്തിന് മാത്രമായി എല്ലാ ബന്ധങ്ങളും പരിമിതപ്പെടുന്നു.
   A Friend in need is a friend indeed.
  ഈ ആംഗലേയ പഴമൊഴിയുടെ വര്‍ത്തമാന കാല പ്രസക്തിയെ കുറിച്ച് ചിന്തിക്കുന്നത് കൗതുകകരമായിരിക്കും.ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ടെന്നാണല്ളോ നമ്മുടെ വിശ്വാസം.ഏറ്റവുമടുത്ത സുഹൃത്ത് എന്ന് പറയുന്നയാളില്‍ നിന്നായിരിക്കും ആദ്യത്തെ അടി ലഭിക്കുന്നത്.ശത്രുവിനോട് എപ്പോഴും നിശ്ചിത അകലം പാലിച്ച് നടക്കുന്നതിനാല്‍ എന്നും ഒരു കരുതലുണ്ടായിരിക്കും.എന്നാല്‍ തോളില്‍ കൈയ്യിട്ട് നടക്കുന്നയാള്‍ പിന്നില്‍ നിന്ന് കുത്തുന്നതിനെ മുന്‍കുട്ടി അറിയാനാകാതെ പോകുന്നതാണ് പലര്‍ക്കും പറ്റുന്ന അബദ്ധം.പച്ചയായി പറഞ്ഞാല്‍ ഇരുട്ടടി കിട്ടുമ്പോള്‍ മാത്രമായിരിക്കും നാം തിരിച്ചറിയപ്പെട്ടിട്ടുണ്ടാകുക.അപ്പോഴേക്കും കയറിപ്പോകാന്‍ പറ്റാത്ത ഗര്‍ത്തങ്ങളില്‍ പതിച്ചിട്ടുമുണ്ടാകും.
          സൗഹൃദങ്ങള്‍ വെറും പുറംമോടികളായി പരിണമിക്കുന്ന കാലഘട്ടത്തില്‍ യഥാര്‍ത്ഥത്തില്‍ ചങ്ങാത്തത്തിന ്സംഭവിച്ചത് എന്താണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.ഇന്‍റര്‍ നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളെ അടച്ചാക്ഷേപിക്കാനൊരുങ്ങുന്നില്ല.എങ്കിലും അജൈവികമായ ഇത്തരം സങ്കേതങ്ങളെ ഒരു പരിധിക്കപ്പുറം ആശ്രയിക്കുന്നതിന്‍െറ പിന്നിലെ യുക്തിരാഹിത്യത്തെ കുറിച്ച് ആരും ചിന്തിക്കുന്നില്ല.എത്രയെത്ര അനഭവങ്ങളുണ്ടായിട്ടും പാഠം പഠിക്കാനുള്ള ആര്‍ജ്ജവമൊട്ട് കാണിക്കാനും ഒരുക്കമല്ല. പുതു തലമുറയെ സംബന്ധിച്ചിടത്തോളം സൗഹൃദങ്ങളെ നിശ്ചയിക്കുന്നതിന്‍െറ അളവുകോലുകള്‍ വ്യത്യസ്തമാണ്.കൂട്ടുകാരെ മാത്രമേ വിശ്വാസമുള്ളൂവെന്ന വൃതമെടുത്തരായി ചിലരുണ്ട്.മാതാപിതാക്കളേയും സുഹൃത്തുക്കളാക്കാമെന്ന നവ സിദ്ധാന്തങ്ങള്‍ നല്ളൊരു കാല്‍വെയ്പാണ്.മുമ്പ് കാലത്ത് ഇത്തരത്തിലുള്ള ആശയങ്ങളൊന്നും തന്നെ ഒരിക്കലും പ്രചരിപ്പിക്കപ്പെട്ടിരുന്നില്ളെന്നുള്ളതാണ് വാസ്തവം.തന്നെയുമല്ല ,ഇത്തരം പുരോഗമന ചിന്തകള്‍ സമര്‍പ്പിക്കുന്നവരെ ഒറ്റപ്പെടുത്തുവാനും കുടില തന്ത്രങ്ങള്‍ ഉപയേഗിച്ച്  അവയെയെക്കൊ മുളയിലേ തന്നെ നുള്ളിക്കളയാന്‍ യാഥാസ്ഥിതിക സമൂഹം ബോധപൂര്‍വ്വം ശ്രമിച്ചിട്ടുള്ളതായും കാണാം.സൗഹൃദങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ പുതു തലമുറയെ കുറ്റപ്പെടുത്തുമ്പോള്‍ ഒരിക്കലും അതില്‍ മേല്‍ സൂചിപ്പിച്ച പാരമ്പര്യ വാദത്തിന്‍െറ ഭാഗമായി കാണാരുതെന്ന് പ്രത്യേകം പറയേണ്ടതുണ്ട്.ഏതൊരു ഒൗഷധം നിര്‍മ്മിക്കുമ്പോഴും അതിന്‍െറ ഗുണദോഷ വശങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു ക്ളിനിക്കല്‍ ട്രയല്‍ എന്നൊന്ന് നടന്നിരിക്കും.മരുന്ന് പരീക്ഷണമെന്നൊക്കെ ആരോപിക്കപ്പെടുന്ന,മനുഷ്യനെ ഗിനിപ്പിഗ്ഗുകളാക്കിയെന്ന ആക്ഷേപിക്കപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ക്ക് ശേഷം മാത്രമാണ് മനുഷ്യ രാശിക്ക് ഗുണം ചെയ്യുന്ന ജീവന്‍ രക്ഷാമരുന്നുകള്‍ വരെ നിര്‍മ്മിക്കുന്നത്.ആദ്യമൊക്കൊ പാര്‍ശ്വഫലങ്ങള്‍ കണ്ടെന്ന് വരും .എന്ന് കരുതി അവ ഉപേക്ഷിക്കുന്നില്ല. തുടര്‍പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ട് കുറ്റമറ്റതായ ഒന്നിനായി പരിശ്രമം തുടരുകയാണല്ളോ പതിവ്.സമൂഹത്തെയാകെ പടര്‍ന്ന് പിടിച്ചിരിക്കുന്ന മൂല്യച്യൂതിയെന്ന മഹാവ്യാധിയുടെ അനവധി ലക്ഷണങ്ങളിലൊന്നാണ് യഥാര്‍ത്ഥ സൗഹൃദം നഷ്ടപ്പെടുന്ന അവസ്ഥ.കൃത്യമായ രോഗ നിര്‍ണയവും യഥാവിധിയുള്ള ചികിത്സയുമാണ് ഇതിനുള്ള ഏക പ്രതിവിധി.ആഗോളവത്കരണത്തിന്‍െറ കാലഘട്ടത്തില്‍ രോഗപ്രതിരോധ ശക്തി പൊതുവെ കുറവായിരിക്കുമെന്നാണ് അനുഭവം.തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയത് പോലെ സൗഹൃദത്തിന്‍െറ മാഹാത്മ്യം കൊട്ടിഘോഷിക്കാന്‍ ആശംസാ കാര്‍ഡിനെ ആശ്രയിക്കുന്നതില്‍ അര്‍ത്ഥമില്ല.എന്തിനും ഏതിനും വിപണിയുടെ സാധ്യതയെ അന്വേഷിക്കുന്ന കച്ചവട തന്ത്രം മാത്രമാണിതെന്നും ഇത്തരത്തിലുള്ള തൊലിപ്പുറമെയുള്ള ചികിത്സ കൊണ്ട് യാതൊരു ഫലവുമൂണ്ടാകില്ളെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്.ഉപാധികള്‍ നിശ്ചയിക്കപ്പെടാത്ത സൗഹൃദങ്ങള്‍ തിരിച്ച് പിടിക്കുകയെന്നത് ക്ഷിപ്ര സാധ്യമായിരിക്കുകയില്ല.  മറ്റെല്ലാ വേര്‍തിരിവുകളും മറന്ന്  വ്യ ക്തമായ  ബോധത്തോടെ അത്തരമൊരു ലക്ഷ്യം മുന്‍ നിര്‍ത്തി ഒരുമിക്കണം .അതിനായി    മുന്നില്‍ തടസ്സമായി നില്‍ക്കുന്ന വേലിക്കെട്ടുകള്‍ പിഴുതെറിഞ്ഞു കൊണ്ട് വേണം മുന്നോട്ട്‌ പോകാന്‍ .അങ്ങനെ  മനുഷ്യ സമൂഹം ഒരൊറ്റ മനസ്സുമായി പരസ്പരം കൈ കോര്‍ത്തിരുന്നുവെങ്കിലെന്ന് അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെ ആഗ്രഹിച്ച് പോകുകയാണ്.

   അവസാനിപ്പിക്കുമ്പോള്‍ താഴെപ്പറയുന്ന വാചകങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കട്ടെ. 

         ത്യജിക്കാന്‍ എളുപ്പമല്ലാത്ത വസ്തുക്കള്‍ മടിയില്ലാതെ തരുന്നവന്‍, 
        സഹിക്കാന്‍ എളുപ്പമല്ലാത്തത് സഹിക്കുന്നവന്‍, 
        കരളിനെ നീറ്റുന്ന വാക്കുകള്‍ പൊറുക്കുന്നവന്‍, 
        സ്വന്തം രഹസ്യങ്ങള്‍ നിങ്ങളോട് തുറന്ന് പറയുന്നവന്‍, 
        നിങ്ങളുടെ രഹസ്യങ്ങള്‍ വ്രതനിഷ്ഠയോടെ കാത്ത് സൂക്ഷിക്കുന്നവന്‍, 
       ദുരിത കാലത്ത് തള്ളിപറയാത്തവന്‍,
       തകര്‍ന്നിരിക്കുമ്പോള്‍ കുറ്റപ്പെടുത്താത്തവന്‍..
        ............ അവനാരോ അവനാണ് നേരായ ചങ്ങാതി. 
 ശ്രീ ബുദ്ധന്‍െറ വചനങ്ങളാകുന്നു ഇത്.സാധാരണ പറഞ്ഞ് കേള്‍ക്കാത്ത ഈ വചനം വായിക്കാന്‍ കഴിഞ്ഞത് അഖില കേരള മിശ്ര വിവാഹ സംഘത്തിന്‍െറ പ്രസിദ്ധീകരണമായ ‘മാനുഷ്യകം’ ദൈ്വ മാസികയുടെ കഴിഞ്ഞ ലക്കത്തില്‍ നിന്നാണ്.അണിയറ പ്രവര്‍ത്തകര്‍ക്ക ്പ്രത്യേക  നന്ദിയും കടപ്പാടും.