Sunday, September 07, 2014

ദിലീപിന്‍്റെ സിനിമയില്‍ ബുദ്ധനെ അവഹേളിക്കുന്ന ഗാനം


ശ്രീബുദ്ധനെ കരുതി കൂട്ടി അവഹേളിക്കുന്ന ഗാന രംഗം അടങ്ങിയ മലയാള സിനിമക്കെതിരെ ബുദ്ധിസ്റ്റ് സംഘടനകള്‍ രംഗത്ത്്.

 നടന്‍ ദിലീപിന്‍െറ ഓണച്ചിത്രമായ വില്ലാളി വീരനിലെ ഗാനരംഗത്തില്‍ ബുദ്ധനെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തിയെന്ന്  ബുദ്ധിസ്റ്റ് സംഘടനകള്‍ കുറ്റപ്പെടുത്തി.ലോകം മുഴുവന്‍ ആദരിക്കുന്ന ശ്രീബുദ്ധനെ സ്ത്രീയുടെ പ്രലോഭനങ്ങളില്‍ വീഴുന്നയാളായി ചിത്രീകരിക്കുന്ന മലയാള ചലച്ചിത്രത്തിലെ ഗാനരംഗമാണ്  വിവാദമായിരിക്കുന്നത്. ബുദ്ധനെ മാത്രമല്ല സംഘത്തേയും ധര്‍മത്തേയും അപമാനിക്കുന്നതാണ് ചിത്രമെന്നാണ് പരാതി. ബുദ്ധധര്‍മം പ്രചാരണത്തിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള മഹാബോധി മിഷന്‍, കേരള ബൗദ്ധ മഹാസഭ, ത്രിരത്ന ബുദ്ധ ധര്‍മ സംഘം എന്നിവരുള്‍പ്പെടുന്നവര്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കാനാണ് തീരുമാനം.
ബുദ്ധ പ്രതിമയെ കാണിച്ചുകൊണ്ട് ആരംഭിക്കുന്ന ഗാനം തുടങ്ങുമ്പോള്‍ ബുദ്ധം ശരണം ഗഛാമിയെന്ന ആലാപനം കേള്‍ക്കാം.ആല്‍മരത്തിന് ചുവട്ടില്‍ ധ്യാനത്തിലിരിക്കുന്ന ബുദ്ധനെ പോലെ മുടിയും വസ്ത്രവുമുള്ളയാളുടെ മുന്നിലേക്ക് ചില വിചിത്രരൂപമുള്ള ജീവികള്‍ നായികയെ പല്ലക്കില്‍ ചുമന്നു കൊണ്ട് വരുന്നു.നായികയുടെ നൃത്തച്ചുവടുകള്‍ തുടരുമ്പോള്‍ ബുദ്ധന്‍െറ പ്രതിരൂപമുള്ള പുരുഷന്‍ ഇടം കണ്ണിട്ട് നോക്കുകയും ചെയ്യുന്നു. നിമിഷങ്ങള്‍ക്കകം ഗ്രാഫിക്സിന്‍െറ സഹായത്താല്‍ ഇയാള്‍ നായകനായ ദിലീപിന്‍െറ രൂപം പ്രാപിക്കുന്നു. തുടര്‍ന്ന് ഇരുവരും ആഭാസകരമായ നൃത്തത്തില്‍ ഏര്‍പ്പെടുന്നു.ഇതാണ് ഗാനത്തിലെ രംഗങ്ങള്‍. ശേഷമാകട്ടെ ബുദ്ധഭിക്ഷുക്കളും സന്യാസിമാരും രംഗത്തില്‍ വരുന്നു. സാഞ്ചി സ്തൂപവും  ആല്‍മരങ്ങളുമുള്‍പ്പെടെ ബുദ്ധമതത്തിന്‍െറ സിമ്പലുകള്‍ നിറച്ച പ്രത്യേക സെറ്റാണ് ഗാനചിത്രീകരണത്തിനായി തയാറാക്കിയിരിക്കുന്നത്. തിബറ്റന്‍ ബുദ്ധമതക്കാര്‍ ബുദ്ധക്ഷേത്രങ്ങളിലും മൊണാസ്ട്രികളിലും ഉപയോഗിക്കുന്ന വാദ്യോപകരണമായ ഡ്രമ്മും പശ്ചാത്തലത്തിലുണ്ട്.
  ലോകമെമ്പാടും അധാര്‍മികത നിറഞ്ഞ കാലഘട്ടത്തില്‍ ആരും നിര്‍ബന്ധിക്കാതെ മനുഷ്യര്‍ ശാന്തിയുടേയും സമാധാനത്തിന്‍േറയും അനിവാര്യത ബോധ്യപ്പെട്ട് ബുദ്ധ ദര്‍ശനങ്ങളെ സ്വാഭാവികമായും അന്വേഷിച്ച് തുടങ്ങിയെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ വിളറിപിടിക്കുന്നവരാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് മഹാബോധി മിഷന്‍ സംസ്ഥാന ചെയര്‍മാന്‍ എന്‍. ഹരിദാസ്് ബോധ്  പറയുന്നു. പുതിയ തലമുറക്കിടയില്‍ ലോകഗുരുവായ ബുദ്ധനെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്താനും ബുദ്ധ ദര്‍ശനങ്ങളെ വികലമായി ചിത്രീകരിക്കാനുമാണ് ‘വില്ലാളിവീരനി’ല്‍ ശ്രമിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങുന്നതല്ല വിഷയം. ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികളുടെയും ബുദ്ധനെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ജനകോടികളുടെയും മനസ്സിനെ നൊമ്പരപ്പെടുത്തുന്നതാണ് സിനിമയില്‍ നടന്നത്. ഇതിന്‍െറ ഗൗരവം ചിത്രത്തിന്‍െറ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തീര്‍ച്ചയായും മനസ്സിലാക്കണം. തീര്‍ത്തും അഹിംസാവാദികളാണ് ബുദ്ധമതാനുയായികളെന്ന കാര്യം അവര്‍ തിരിച്ചറിയണം. ബുദ്ധമതത്തിന്‍െറ അടിസ്ഥാനമായ ഈ നിലപാടിനെ ഒരു തരത്തിലും ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  വിശ്വാമിത്ര മഹര്‍ഷിയുടെ തപസ്സിളക്കാന്‍ അപ്സരസ് നൃത്തമാടിയത് നേരത്തെ സിനിമകളില്‍ കാണിച്ചിരുന്നു.എന്നാല്‍ പകരം അവിടെ ബുദ്ധനെ കാണിച്ചത് വഴി മഹത്തായ ബുദ്ധദര്‍ശനങ്ങളെ വളച്ചൊടിക്കുകയാണ്.ബുദ്ധിസ്റ്റ് സംഘടനകളുടെ തീരുമാനം ഇവയാണ്.ചിത്രത്തിലെ ഗാനം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദ്യം സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കും .മുഖ്യമന്ത്രിക്കും സിനിമാ-സാംസ്കാരിക മന്ത്രിക്കും നിവേദനം നല്‍കും.ഒപ്പം അമ്മ പ്രസിഡന്‍്റും പാര്‍ലമെന്‍റംഗവുമായ ഇന്നസെന്‍്റിനും നിവേദനം നല്‍കുന്നുണ്ട്. വേണമെങ്കില്‍ കോടതിയേയും സമീപിക്കും.

ഇതിനിടെ ‘ബുദ്ധേട്ടന്‍’ എന്ന ശീര്‍ഷകത്തില്‍ മറ്റൊരു ദിലീപ് ചിത്രത്തിന്‍െറ അണിയറ പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ കേന്ദ്രമാക്കി പുരോഗമിക്കുകയാണ്. ബുദ്ധമത പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നേരില്‍ കണ്ട് തങ്ങളുടെ അതൃപ്തി അറിയിക്കുകയുണ്ടായി. എന്നാല്‍, ബുദ്ധമതത്തെ കുറിച്ചോ ബുദ്ധനെ കുറിച്ചോ സാമാന്യധാരണ പോലുമില്ലാതെയാണ് ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നാണ് മനസ്സിലാക്കാനായതെന്ന്  ബൗദ്ധ മഹാസഭാ പ്രതിനിധി ഉണ്ണികൃഷ്ണന്‍ തകഴി ചൂണ്ടിക്കാട്ടി.
സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളുടേയും ബ്ളോഗുകളുടേയും സഹായത്തോടെ വിഷയത്തിന്‍െറ ഗൗരവം ലോകത്തിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് എന്‍. ഹരിദാസ്് ബോധ് അറിയിച്ചു.
വി.ആര്‍.രാജ മോഹന്‍

Saturday, July 26, 2014

ഒരു നോമ്പുകാലം കൂടി കടന്ന് പോകുന്നു

 വി.ആര്‍.രാജ മോഹന്‍

 പുണ്യ മാസത്തിന്‍െറ നന്മകള്‍ നിറച്ച ഒരു നോമ്പുകാലം കൂടി കടന്ന് പോകുന്നു.അടുത്ത ഒരു 
വര്‍ഷക്കാലത്തേക്ക് ഊര്‍ജ്ജം പകര്‍ന്ന് നല്‍കാന്‍ വിശ്വാസികള്‍ക്ക് ശാരീരികവും മാനസികവുമായ കരുത്ത് 
സമ്മാനിക്കുന്ന വൃതം.കൃത്യവും വ്യക്തവുമായ ദിശാബോധം സമ്മാനിക്കുന്ന ഒന്നാകുന്നു അത്. നോമ്പു 
കാലത്ത് സത്യവിശ്വാസി ആര്‍ജ്ജിച്ചതാകട്ടെ അനിര്‍വചനീയമായ ആഹ്ളാദം .അവന്‍െറ ഹൃദയം ആ ദിനങ്ങളില്‍ 
കൂടുതല്‍ ആര്‍ദ്രമായി മാറി.പട്ടിണി കിടക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ നോമ്പുകാരന്‍ നേരിട്ട് 
അനുഭവിച്ചറിഞ്ഞു.പ്രലോഭനങ്ങളെ എങ്ങനെ അതി ജീവിക്കണമെന്ന് അവന്‍ സ്വയം മനസിലാക്കി.ത്യാഗവും 
സഹനവും സ്വായത്തമാക്കി.നോമ്പിനെ കുറിച്ച് പ്രവാചകന്‍ മുഹമ്മദ് പറഞ്ഞത് ഇപ്രകാരമായിരുന്നു 
-‘റമദാനിന്‍്റെ ശ്രേഷ്ടത നിങ്ങള്‍ മനസ്സിലാക്കുമായിരുന്നുവെങ്കില്‍ വര്‍ഷം മുഴുവന്‍ റമദാന്‍ ആവുന്നതിനെ 
കൊതിക്കുമായിരുന്നു’.
 ഒരു പക്ഷെ അക്കാദമികമായ അറിവ് മുമ്പെന്നത്തേക്കാളും കൂടുതല്‍ നേടുവാന്‍ ആധുനിക മനുഷ്യന് 
കഴിയുന്നുണ്ടാകാം.എന്നിരുന്നാലും ആത്മീയമായ ഉണര്‍വ് ലഭിക്കുവാന്‍ പലപ്പോഴും അവന് കഴിഞ്ഞെന്ന് 
വരില്ല.മതങ്ങളുടെ അത്തരം ലക്ഷ്യങ്ങളെ സ്വാംശീകരിക്കാന്‍ തിരക്ക് പിടിച്ച വര്‍ത്തമാന കാലത്ത് കഴിയാതെ 
വരുന്നു.അവിടെയാണ് റമദാന്‍ ഉള്‍പ്പെടെയുള്ള പുണ്യകര്‍മ്മങ്ങളുടെ പ്രസക്തി വ്യക്തമാകുന്നത്.അത്തരം 
സത്കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് മറ്റുള്ളവരോട് കുടുതല്‍ വിനയവും ആര്‍ദ്രതയും കാണിക്കണമെന്ന 
ചിന്ത മനുഷ്യരിലുണ്ടാകുന്നത്.അങ്ങനെ സംഭവിക്കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യവുമാണ്.ലോകത്തില്‍ 
ഇന്ത്യയെ പോലെ വിവിധ സംസ്കാരങ്ങള്‍ ഇടകലര്‍ന്ന മറ്റൊരു രാജ്യമില്ല.എല്ലാ മതങ്ങളുടേയും നല്ല വശങ്ങള്‍ 
ജീവിതത്തില്‍ പകര്‍ത്താന്‍ പണ്ടുമുതല്‍ക്കേ പൂര്‍വികര്‍ പഠിപ്പിച്ച് പോന്നിരുന്ന നാടാണ് നമ്മുടേത്.
 സമീപ കാലത്തായി വിഭാഗീയതയുടെ ചില അസ്വാരസ്യങ്ങള്‍ അങ്ങിങ്ങ് പൊങ്ങിയിട്ടുണ്ട് എന്ന കാര്യം നേര് 
തന്നെ .അവയെ തീര്‍ത്തും ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണാനും സഹവര്‍ത്തിത്വത്തിന്‍െറ നല്ല പാഠങ്ങള്‍ 
സമൂഹത്തിലേക്ക് പകര്‍ന്ന് നല്‍കുകയും വേണം.എല്ലാ റമദാന്‍ കാലത്തും അന്യമതങ്ങളില്‍ പെട്ടവര്‍ ഇസ്ളാം 
മതവിശ്വാസികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നോമ്പ് പിടിക്കുവാന്‍ തയ്യാറായി മുന്നോട്ടു വരുന്നു എന്നത് 
വര്‍ത്തമാന കാലത്ത് ഏറെ ശ്ളാഘിക്കപ്പെടേണ്ട വസ്തുത തന്നെയാണ്.സ്വന്തമായി നോമ്പെടുക്കുകയും 
വിശ്വാസികളെ നോമ്പു തുറപ്പിക്കുകയും ചെയ്യുന്ന അന്യ സമുദായത്തില്‍ പെട്ടവര്‍ വാസ്തവം പറഞ്ഞാല്‍ 
വാര്‍ത്ത അല്ലാതായി മാറിക്കഴിഞ്ഞു.
 പരമതങ്ങളെ ബഹുമാനിക്കുന്നതിന് പകരം അവയെ ഇകഷ്ത്തും വിധമുള്ള ചില സംഭവങ്ങള്‍ 
അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി നടക്കുന്നുണ്ടെന്നുള്ള കാര്യങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ല. അത്തരം കുത്സിത 
ശ്രമങ്ങളിലേര്‍പ്പെടുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തുക തന്നെ വേണം.പകരം സാമുദായിക സൗഹാര്‍ദ്ദം 
ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഏതൊരു ചെറിയ പ്രവര്‍ത്തനത്തേയും പരമാവധി പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത 
തീര്‍ച്ചയായും പൊതുസമൂഹത്തിനുണ്ട്.സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലപ്പോഴും യാന്ത്രികമായി മാറുന്നതിനാല്‍ 
വേണ്ടത്ര ഫലപ്രദമാകണമെന്നില്ല.അതേ സമയം സാമൂഹിക-സന്നദ്ധസംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ 
കൂടുതല്‍ ജാഗരുകരാകേണ്ടതുണ്ട്.അവര്‍ക്ക് മാത്രമായി ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്.വരും 
തലമുറകളില്‍ വിദ്വേഷത്തിന്‍െറ വിത്ത് പാകാന്‍ മാത്രമായി നിലകൊള്ളുന്ന ചില കേന്ദ്രങ്ങള്‍ നമുക്കിടയില്‍ 
പ്രവര്‍ത്തിക്കുന്നുണ്ട്.അങ്ങേയറ്റം ദുരൂഹമാണ് അത്തരം ചില സംഘടനകളുടെ രീതികള്‍.നിയമ സംവിധാനങ്ങള്‍ 
എത്രമാത്രം കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ തന്നേയും അവര്‍ ഒളിഞ്ഞും തെളിഞ്ഞും തെറ്റായ പ്രവര്‍ത്തനങ്ങളില്‍ 
മുഴുകുമെന്ന കാര്യത്തില്‍ സംശയം വേണ്ടതില്ല.തങ്ങളുടേതായ മാര്‍ഗത്തില്‍ അവര്‍ അതിനുള്ള അജണ്ടകള്‍ 
നിര്‍മ്മിച്ച് കൊണ്ടേയിരിക്കും. 
 ക്രിസ്മസും ഈസ്റ്ററും ഓണവും വിഷുവും ചെറിയ പെരുന്നാളും വലിയ പെരുന്നാളുമൊക്കൊ തന്നെ 
ഒരിക്കലും ഒരു മതത്തിന്‍േറയോ വിഭാഗത്തിന്‍േറയോ മാത്രം പരിപാടിയായി മാറരുത്.സമൂഹമൊട്ടാകെ 
അതേറ്റെടുത്ത് നടപ്പില്‍ വരുത്തുകയാണ് വേണ്ടത്.പണ്ടൊക്കെ മിക്കവാറും ഗ്രാമങ്ങളില്‍ എല്ലാ വിഭാഗം 
ജനങ്ങളുടേയും വിശേഷാവസരങ്ങള്‍ നാനാജാതി മതസ്ഥരും ഒന്നായിട്ടായിരുന്നു ആഘോഷിച്ച് പോന്നത്.എ
ന്നാല്‍ കാലക്രമത്തില്‍ പലവിധകാരണങ്ങളാല്‍ അതെല്ലാം സ്വസമുദായങ്ങളില്‍ മാത്രം ഒതുങ്ങുന്ന 
നിലയായി.അതിവേഗം നഗരവല്‍ക്കണം സംഭവിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള ചില പോരായ്മകള്‍ 
സ്വാഭാവികമായും അതിനോടൊപ്പമുണ്ടാകുമെന്ന ന്യായമാണ് പൊതുവെ എല്ലാവരും മുന്നോട്ട് വെക്കുന്നത്.
അതേ സമയം നഗര വല്‍ക്കരണത്തിന്‍െറ ഫലമായി കൃത്രിമത്തം നിറഞ്ഞതാണെങ്കില്‍ കൂടി ചില ആഘോഷങ്ങള്‍ 
അറിഞ്ഞോ അറിയാതേയോ മത സൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നഷ്ടമാകുന്ന നന്മയെ അത് 
ഒരു പരിധി വരെ സംരക്ഷിച്ച് നിര്‍ത്തുന്നുണ്ട് എന്ന വസ്തുതയും സമ്മതിക്കേണ്ടതായി വരുന്നു.ഒരു പക്ഷേ 
കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ബിസിനസ് പ്രെമോഷന്‍െറ ഭാഗമായി സ്വീകരിക്കുന്ന മാനേജ്മെന്‍റ് സ്ട്രാറ്റജികളില്‍ 
പെട്ട ചില ‘ഗിമിക്കു’കള്‍ തന്നെയാകാം അവ.അക്കാര്യം കൃത്യമായി ബോധ്യമുണ്ടെങ്കിലും വിശാല താല്പര്യം 
മുന്‍നിര്‍ത്തി വിലയിരുത്തുന്ന പക്ഷം ‘നെറ്റ് റിസല്‍റ്റ’് പരിശോധിക്കുമ്പോള്‍ നിരാശക്ക് വഴിയില്ല.ക്രിസ്മസ് കാലമായാല്‍ കേക്കുകള്‍ സമ്മാനിക്കുന്നതും ഓണക്കാലത്ത് പായസ വിതരണവും ഓഫീസുകളില്‍ പൂവിടല്‍ 
മത്സരവും വിപുലമായി ആഘോഷിച്ച് വരുന്ന കാര്യങ്ങളാണ്.അടുത്ത കാലത്തോയി വിവിധ ഓഫീസുകളും 
പ്രസ്ഥാനങ്ങളും ഇഫ്താറുകള്‍ സംഘടിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്.മുമ്പൊക്കൊ ചില പ്രത്യേക രാഷ്ട്രീയ 
പ്രസ്ഥാനങ്ങളും നേതാക്കളും വ്യക്തിപരമായി നടത്തിയിരുന്ന നോമ്പുതുറ സല്‍ക്കാരങ്ങള്‍ പില്‍ക്കാലത്ത് 
മറ്റുള്ളവരും പിന്തുടരുകയുണ്ടായി.
 കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ഈ നോമ്പുകാലത്ത് വന്ന ഒരു പത്ര വാര്‍ത്ത ഇവിടെ എടുത്ത് 
ചേര്‍ക്കട്ടെ.
 ഇഫ്ത്താര്‍ സംഘടിപ്പിച്ചും റംസാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തും സമൂഹ നോമ്പ് തുറ നടത്തിയും 
അവര്‍ സ്നേഹസംഗമം നടത്തി. ഐ .എന്‍ .ടി .യു. സി നിയന്ത്രണത്തിലുള്ള കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് 
അസോസിയേഷന്‍ കാഞ്ഞങ്ങാട് യൂണിറ്റ് കമ്മിറ്റിയാണ് ഇന്നലെ അപൂര്‍വ്വമായ സ്നേഹ സംഗമമൊരുക്കിയത്. 
കാഞ്ഞങ്ങാട് യൂണിറ്റ് അസോസിയേഷന് 34 അംഗങ്ങളാണുള്ളത്. മുതിര്‍ന്ന അംഗമായ കെ ഭാര്‍ഗവി ഉള്‍പ്പെടെ 24 
പേര്‍ ജാതി-മത ചിന്തകളില്ലാതെ ഇന്നലെ നോമ്പ് നോറ്റു.സുബഹ് നിസ്കാരത്തിനു മുമ്പു എഴുന്നേറ്റ് അത്താഴം 
കഴിച്ച് നോമ്പിന്‍്റെ ചട്ടക്കൂടുകള്‍ പാലിച്ചാണ് മിക്കവരും നോമ്പ് എടുത്തത്.വൈകിട്ട് കാഞ്ഞങ്ങാട് ഗസ്റ്റ്ഹൗസ് 
പരിസരത്ത് നടന്ന സമൂഹ നോമ്പ് തുറയും ഇഫ്ത്താര്‍ സംഗമവും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ 
ദിവ്യ ഉദ്ഘാടനം ചെയ്തു. 
കേരള പത്രപ്രവര്‍ത്തക യൂണിയന്‍െറ ജില്ലാ ഘടങ്ങളായ മിക്കവാറും പ്രസ് ക്ളബ്ബുകളും ഇത്തരത്തില്‍ 
ഇഫ്താറുകള്‍ നടത്തുന്നുണ്ട്.നോമ്പു തുറന്ന ശേഷം വിശ്വാസികള്‍ക്ക് നമസ്ക്കരിക്കാനുള്ള സൗകര്യവും 
ഒരുക്കാന്‍ മറക്കാറില്ളെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.ജാതിയുടേയും മതത്തിന്‍േറയും 
വര്‍ണത്തിന്‍േറയുമൊക്കൊ പേരില്‍ ഒരേ നിറമുള്ള ചോരയൊഴുകുന്ന മനുഷ്യര്‍ പരസ്പരം വെട്ടിക്കൊല്ലുമ്പോള്‍ 
എല്ലാവരേയും ഒത്തൊരുമിപ്പിക്കാന്‍ നടത്തുന്ന ഏതൊരു ശ്രമത്തേയും കലവറയില്ലാതെ പിന്തുണക്കുന്ന 
സമീപനം സ്വീകരിക്കുക തന്നെ വേണം.രാജ്യത്തിന്‍െറ അഖണ്ഡതയെ ഇല്ലാതാക്കി രാജ്യനിവാസികള്‍ക്കിടയില്‍ 
അസ്വസ്ഥത സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രം ശ്രമിക്കുന്ന നിക്ഷിപ്ത താല്പര്യക്കാരായ സാമൂഹിക വിരുദ്ധരെ 
കരുതിയിരിക്കാന്‍ ഓരോ പൗരന്മാരും ബോധവാന്മാരായി മാറേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം ഓണ്‍ലൈനുകളില്‍ ഒന്നില്‍ കണ്ട ഒരു വാര്‍ത്ത ചുവടെ കട്ട് ആന്‍റ് പേസ്റ്റ് ചെയ്യുന്നു.
റിയാദ്: ഷുമൈസിയില്‍ സൗജന്യമായി നോമ്പ് തുറ ഒരുക്കുന്ന ഒരു റസ്റ്ററോന്‍്റുണ്ട്. മലയാളി ഉടമസ്ഥതിയിലുള്ള 
മക്ക റസ്റ്റാേറന്‍്റില്‍കഴിഞ്ഞ 15 വര്‍ഷമായി നോമ്പ് തുറ സൗജന്യമാണ്. റിയാദിലെ ഷുമൈഷിയിലെ മക്ക റസ് 
റ്റാറന്‍്റ്. തീര്‍ത്തും ദൈവ പ്രീതി മാത്രം ഉദ്ദശേിച്ചാണ് പൊന്നാനി സ്വദേശി സക്കീറും സഹോദരന്‍ ബക്കറും ഇവിടെ 
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സൗജന്യ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. നേരിട്ട് ക്ഷണിച്ചും യാത്രക്കാര്‍ക്കും 
വിഭവ സമൃദ്ദമായ നോമ്പ് തുറയാണ് ഒരുക്കുന്നത്.സൗജന്യ ഇഫ്താറിന് സഹകരിക്കുന്നവരും വളരെ 
സംതൃപ്തിയോടെയാണ് ഈ പുണ്യ കര്‍മ്മത്തില്‍ പങ്കാളികളാവുന്നത്.
 സുഖസ്മരണകള്‍ മാത്രം സമ്മാനിക്കുന്ന കോഴിക്കോട്ടെ പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ ഒരു ദിവസം 
സമാനമായി പ്രവര്‍ത്തിക്കുന്ന ഒരു കടയില്‍ അറിയാതെ കയറിയപ്പോഴുണ്ടായ അനുഭവം ഓര്‍ത്ത് പോവുകയാണ്.
സഹപ്രവര്‍ത്തകനായ ഉമര്‍ പുതിയോട്ടില്‍ ഒരു ദിവസം നോമ്പു തുറ നടത്താമെന്നേറ്റു.ഞങ്ങളിരുവരും 
മാവൂര്‍ റോഡിലെ ഹോട്ടലിനോടു ചേര്‍ന്ന കടയില്‍ തരിക്കഞ്ഞിയും പഴങ്ങളുമടക്കമുള്ള വിഭവങ്ങള്‍ 
ഭക്ഷിക്കാനായി കയറിയതായിരുന്നു.ഭക്ഷണം കഴിച്ച് ഉമര്‍ പള്ളിയിലേക്ക് പോകും മുമ്പേ പൈസ എത്രയായി 
എന്ന് ചോദിച്ചപ്പോള്‍ ഉടമ ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു.നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം മടിച്ച് മടിച്ച് കാര്യം 
വെളിപ്പെടുത്തി.നോമ്പു തുറക്കല്‍ അദ്ദേഹം പണം വാങ്ങാറില്ല.ഇതൊന്നുമറിയാതെ കാലിച്ചായ കുടിക്കാന്‍ 
കയറിയ മറ്റൊരാളോട് കടയുടമ ചെയ്ത കാര്യം മനസ്സില്‍ മായാതെ നില്‍ക്കുന്നു.ചായ കൊടുത്ത ശേഷം അയാള്‍ 
ഒരു കടലാസ് പ്ളേറ്റില്‍ സമൂസയും ഈന്തപ്പഴവും മറ്റു പഴങ്ങളും ഒരു ഗ്ളാസ് നാരങ്ങാ വെള്ളവും നല്‍കി.ചായ 
കുടിക്കാനത്തെിയയാളാകട്ടെ സാധാരണ ചായക്കടകളില്‍ ചായ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വലിയ പ്ളേറ്റില്‍ വിവിധ 
തരം പലഹാരങ്ങള്‍ നിരത്തിവെച്ച് കൊണ്ടു വരുന്നത് പതിവുള്ളതിനാല്‍ തനിക്കിതൊന്നും ആവശ്യമില്ളെന്ന് 
പറഞ്ഞ് പതിയെ കൈകൊണ്ട് തട്ടി മാറ്റി.അയാളെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ കടയുടമ ചെയ്യുന്ന പുണ്യ 
കര്‍മ്മത്തെ കുറിച്ച് തൊട്ടുമുമ്പ് മാത്രം അറിഞ്ഞ ഞങ്ങള്‍ വേണ്ടിവന്നു.അക്കാര്യം കേട്ടതോടെ ഉപഭോക്താവ് 
വെട്ടിലായി.താന്‍ കുടിക്കുന്ന ചായയുടെ കാശ് പോലും കൊടുക്കാന്‍ പറ്റാത്തതിലായിരുന്നു നോമ്പില്ലാത്ത ആ 
കോഴിക്കോട്ടുകാരന്‍െറ വിഷമം.

Tuesday, March 11, 2014

കുഞ്ചുവും ടിക്രുവും കുസുമേഷ് ജബ്ബാറും


കുഞ്ചുവും ടിക്രുവും കുസുമേഷ് ജബ്ബാറും

    തലവാചകം വായിച്ച് ആര്‍ക്കും കിറുക്ക് പിടിക്കരുത്.ഗുരുവായൂരിലെ കുഞ്ചുവും ആലപ്പുഴ കലവൂരിലെ ടിക്രുവും ആരാണെന്ന് കുറച്ച് പേര്‍ക്കെങ്കിലും അറിയാമായിരിക്കും.അവരെ കുറിച്ച് കഴിഞ്ഞ ആഴ്ച പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കാണാത്തവര്‍ക്കായി അതിന്‍െറ പി.ഡി.എഫ് ഫയലുകള്‍ ഇവിടെ പ്രത്യേകം പോസ്റ്റ് ചെയ്യുന്നു.അത് വായിച്ച ശേഷം വീണ്ടും ഈ കുറിപ്പിലേക്ക് വരാം.

ചിത്രങ്ങള്‍






 മാധ്യമത്തിന്‍െറ ഗുരുവായൂര്‍ ലേഖകന്‍ ലിജിത്ത് നല്‍കിയ കുഞ്ചുവിന്‍െറ വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സ് ഏറെ അസ്വസ്തമായി.ഇക്കാലത്ത് ഇങ്ങിനേയും ചിലരുണ്ടല്ളോ എന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി. അമ്മമാരെ ഉപേക്ഷിക്കാന്‍ മക്കള്‍ തിരഞ്ഞെടുക്കുന്നിടവും ഗുരുവായൂര്‍ തന്നെയാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നല്ളോ.അത് വേറെ വിഷയം.
  ഓമന മൃഗങ്ങള്‍ (PETS) എക്കാലവും മനുഷ്യരുടെ താല്പര്യ വിഷയങ്ങളില്‍ ഒന്നാണ്.മനുഷ്യരുടെ ആയുസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ അവയുടേത് നന്നേ കുറവാണ്.അക്കാരണത്താല്‍ അവയെ വളര്‍ത്തിയാല്‍തന്നെയായാലും നിശ്ചയമായും അവയുടെ വേര്‍പാട്  കാണേണ്ടി വരും.പട്ടികളും പൂച്ചകളും തന്നെ മിക്കവരുടേയും പ്രിയപ്പെട്ട വളര്‍ത്തു മൃഗം.
 യജമാനനോടുള്ള വിധേയത്വം കാത്ത് സൂക്ഷിക്കാന്‍ ജീവന്‍ വരെ നല്‍കിയ ശ്വാനന്മാരുടെ കഥകള്‍ ധാരാളമുണ്ട്. പലര്‍ക്കും ഇത് കഥകളല്ല ,മറിച്ച് വീടുകളില്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്.ഞാനൊക്കൊ കുട്ടിയായിരുന്നപ്പോള്‍ വീട്ടില്‍ പൂച്ചകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആ സമയങ്ങളില്‍ അമ്മയും മുത്തശ്ശിയമ്മയും അവരുടെ കുട്ടിക്കാലത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന പട്ടികളുടേയും പൂച്ചകളുടേയും പേരുകള്‍ അനുസ്മരിക്കുകയും ഓരോരുത്തരുടേയും സൗന്ദര്യവും സ്വഭാവ വൈശിഷ്യങ്ങളും വിശദീകരിക്കുകയും ചെയ്യുമായിരുന്നു.ഞാനും അനിയത്തിയും അത് കേട്ട് ഞങ്ങളുടെ പൂച്ചകള്‍ക്ക് അത്രക്കൊന്നും ഭംഗിയോ കഴിവോ ഇല്ലാത്തതില്‍ അങ്ങേയറ്റം വിഷമിച്ചും പോന്നു.എന്നേക്കാള്‍ പൂച്ചകളെ ഇഷ്ടപ്പെട്ടിരുന്നത് അവളായിരുന്നു.അവറ്റകള്‍ക്ക് വല്ലതും സംഭവിച്ചാല്‍ വലിയ വിഷമമാകും എന്നുള്ളതിനാല്‍ ആദ്യം തന്നെ അടുക്കുന്നത് അങ്ങോട്ട് ഒഴിവാക്കുന്നതല്ളേ നല്ലത് എന്നായിരുന്നു എന്‍െറ പക്ഷം.അത് തീര്‍ത്തും ശരിയുമായിരുന്നു.പൂച്ചകള്‍ മിക്കവാറും വളരെ കുറച്ച് കാലമേ ജീവിച്ചിരുന്നുള്ളൂ.മിക്കവാറും പുച്ചകള്‍ ഒരു പ്രത്യേക തരം അസുഖം ബാധിച്ചാണ് ചാകാറുള്ളത്.വായില്‍ നിന്ന് നുരയും പതയും വരും.അസുഖം വരുമ്പോള്‍ തന്നെ തണുപ്പ് തേടി കുളിമുറിയില്‍ വന്ന് കിടക്കും.അപ്പോഴേക്കും വീടാകെ അക്ഷരാര്‍ത്ഥത്തില്‍ മരണവീട് പോലെയാകും അനിയത്തി മഞ്ജുവിന് പിന്നെ  കരച്ചിലാണ്.നേരെ അടുത്ത വീട്ടിലെ കോമളം ടീച്ചറിന്‍െറ അടുത്തേക്ക് ഓടും .ടീച്ചറുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ സാര്‍ മൃഗസംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായിരുന്നു അദ്ദേഹം.തൃശൂരില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലത്തെി വിവരം അറിഞ്ഞാലുടന്‍ എത്ര രാത്രിയായാലും സാര്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് പൂച്ചകള്‍ക്ക് കുത്തിവെപ്പ് എടുക്കുമായിരുന്നു.പലപ്പോഴും അദ്ദേഹം കുത്തിവെച്ചത് കൊണ്ട് മാത്രം പൂച്ചകള്‍ രക്ഷപ്പെട്ടിട്ടുണ്ട്.എന്നാല്‍ അപൂര്‍വ്വമായി  രോഗം കലശലായ ചില അവസരങ്ങളില്‍ കുത്തിവെപ്പ് ഫലം ചെയ്യാറില്ല.അങ്ങനെയുള്ള അവസരങ്ങളില്‍ അനിയത്തി അറിയാതെ എന്നോടും അമ്മയോടും രക്ഷപ്പെടില്ളെന്ന കാര്യം  പറഞ്ഞ് അദ്ദേഹം മടങ്ങും.
       പെരുമ്പാവൂരില്‍ നിന്നും  ടീച്ചറും കുടുംബവും തൃശൂരിലേക്ക് താമസം മാറി.ഞങ്ങള്‍ വലുതായി.പഠിത്തം കഴിഞ്ഞ് ഞാന്‍  ജോലിയില്‍ പ്രവേശിച്ചു.അനിയത്തി വിവാഹിതയായി .വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ എല്ലാവരും ഒരിക്കല്‍ തൃശൂരിലെ ടീച്ചറുടെ വീട്ടില്‍ ചെന്നു.സുഖമില്ലാതെ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണന്‍ സാറിന് ഏറെ സന്തോഷമായി.അവശതകള്‍ക്കിടയിലും അദ്ദേഹം മഞ്ജുവിന്‍െറ പൂച്ചകളെ കുറിച്ചോര്‍ത്തു.അവളുടെ പൂച്ച സ്നേഹം   മകള്‍ മേഘക്കും കിട്ടിയിട്ടുണ്ട്.ഇത് കണ്ട് മകന്‍ ഗൗതമന്‍ എന്നോട് ചോദിക്കും.അച്ഛന് പൂച്ചയെ ഇഷ്ടമില്ളേ?.അവന്‍െറ  ആവശ്യം വീട്ടിലും ഒരു പൂച്ച ആകാമെന്നതാണ്.ഒടുവില്‍ അവനോട് എന്‍െറ പഴയ നിലപാട് വിശദീകരിക്കേണ്ടി വന്നു.‘അവക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നമുക്ക് ഏറെ വിഷമമാകും’.കേട്ടപ്പോള്‍ ഗൗതമനും കാര്യം ഏതാണ്ട് മനസ്സിലായി.വല്ലപ്പോഴുമൊക്കൊ എവിടെന്നോ വന്ന് പോകുന്ന തള്ള പൂച്ചയുടെ വിശേഷങ്ങള്‍ വളരെ താല്പര്യത്തോടെ അവന്‍ വിശദീകരിക്കാറുണ്ട്.അതില്‍ ഞാന്‍ വലിയ താല്പര്യം കാണിക്കുന്നില്ല എന്നൊരു പരാതി അവനുണ്ട് താനും.
  കോഴിക്കോട് കുഞ്ഞച്ഛന്‍െറ കൂടെ താമസിക്കുമ്പോള്‍ കസിന്‍സായ ആശയും അനുവും അരുമയോടെ വളര്‍ത്തിയിരുന്ന പൂച്ചകള്‍ ഓര്‍മ്മയില്‍ വരുന്നു.ഒപ്പം അവയില്‍ ഒന്നിന്‍െറ പേരും-മൊസൈക്ക്്.ദേഹം പല വര്‍ണങ്ങള്‍ കൊണ്ട് ആകര്‍ഷകമായിരുന്നതിനാലാണ് അങ്ങനെ പേരിട്ടത്.മൊസൈക്കിന്‍െറ ഉള്‍പ്പെടെയുള്ള അവിടത്തെ പൂച്ചകളുടെ ജനന തീയതി കുട്ടികള്‍ക്ക് കൃത്യമായി അറിയാം.അതിനാല്‍ പിന്നാള്‍ ആഘോഷവുമുണ്ടാകാറുണ്ട്.പിറന്നാളിന് ഒരു പായസം അത്ര തന്നെ.അതിനിടയില്‍ വലിയ പൂച്ച പ്രേമമുള്ള ഞങ്ങള്‍ക്കിടയിലെ മറ്റൊരാളെ കുറിച്ച് പറയാതിരിക്കാന്‍ കഴിയുന്നില്ല.അമ്മയുടെ കസിന്‍ വിജയ കുഞ്ഞമ്മയുടെ ഭര്‍ത്താവ് ജോളി കുഞ്ഞച്ഛന്‍.അദ്ദേഹത്തിന് വളരെ വെളുത്ത് തടിച്ച് കൊഴുത്ത ഒരു പൂച്ചയുണ്ടായിരുന്നു.പേര് ഓര്‍മ്മയില്ല.കോഴിക്കോട്ട് നിന്ന് നാട്ടിലേക്കുള്ള യാത്രകളില്‍ അവനും കാറിലൊപ്പമുണ്ടാകും.വളര്‍ന്ന് വലുതായപ്പോള്‍ അവന്‍ അല്പം ഊരുചുറ്റല്‍ തുടങ്ങി.പെണ്‍പൂച്ചകളുമായി ചില്ലറ അടുപ്പം.ആള്‍ കൈ വിട്ട് പോകുമെന്ന് ഭയന്ന് കുഞ്ഞച്ഛന്‍ കക്ഷിയെ വന്ധ്യം കരണ ശസ്ത്രക്രിയക്ക് വിധേയനാക്കി.കുഞ്ചുവിനെ അങ്ങനെ ചെയ്തതായി ഗുരുവായൂര്‍ വാര്‍ത്തയില്‍ കാണുന്നു.ജോളി കുഞ്ഞച്ഛന്‍െറ സുന്ദരമാര്‍ജ്ജാരന് അങ്ങനെ ചെയ്തതിന്‍െറ നഷ്ടം പിന്നീടാണ് എല്ലാവര്‍ക്കും മനസ്സിലായത്.പൂച്ചകളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഒരു ഇംഗ്ളീഷ് പുസ്തകം മഞ്ജുവിന് പൈക്കോയില്‍ നിന്ന് കിട്ടി.അത് വായിച്ചപ്പോഴാണ് അറിയുന്നത് കുഞ്ഞച്ഛന്‍െറ കൈയ്യിലുള്ള വെളുമ്പന്‍ പൂച്ച അത്യപൂര്‍വ്വമായ വിദേശ ഇനത്തില്‍ പെട്ട ഒന്നായിരുന്നു.ഇന്ത്യയില്‍ അത് വളരെ കുറച്ച് പേര്‍ക്കേയുള്ളൂ.അതറിഞ്ഞ ജോളി കുഞ്ഞച്ഛന് ഏറെ വിഷമമായി.വാസക്ടമി ചെയ്ത കാര്യമോര്‍ത്തപ്പോള്‍ എല്ലാവരും കഷ്ടം എന്ന് പറഞ്ഞ് പരിതപിച്ചു.ഗുരുവായൂരിലെ കുഞ്ചുവിനെ കാണാതായെങ്കിലും അവനൊരു കുഞ്ഞുണ്ടല്ളോയെന്ന് ആശ്വസിക്കാം.

   പോസ്റ്ററുകളില്‍ കാണുന്ന രണ്ട് കണ്ണും രണ്ട് നിറമുള്ളതായിരുന്നു ജോളി കുഞ്ഞച്ഛന്‍െറ പൂച്ച.അത് തന്നെയായിരുന്നു അതിന്‍െറ സവിശേഷതയും.സന്ദര്‍ഭവശാല്‍ ഒ.വി. വിജയന്‍െറ പൂച്ചയെ കുറിച്ച് പറയട്ടെ.മലയാളി വായനക്കാര്‍ക്ക് ആ പൂച്ചയെ നല്ല പോലെ അറിയാം.ദല്‍ഹിയിലെ അദ്ദേഹത്തിന്‍െറ വീട്ടിലെ സന്ദര്‍ശകര്‍ക്കകട്ടെ  അതിനെ നേരിട്ട് പരിചയവുമുണ്ട്.വിജയന്‍െറ രചനകളില്‍ പലയിടങ്ങളിലും അറിഞ്ഞോ അറിയാതേയോ ജന്തുക്കളോടുള്ള സേ്നഹം കടന്ന് വരാറുള്ളത് ഓര്‍ക്കണം.
       തലക്കെട്ടില്‍ സൂചിപ്പിച്ച കുസുമേഷിന്‍െറ കാര്യം കൂടി അനുസ്മരിച്ച് കൊണ്ട് ഈ പോസ്റ്റിന് വിരാമമിടട്ടെ.എന്‍െറ സുഹൃത്ത് പ്രിയയുടെ വീട്ടിലെ അരുമയായിരുന്നു കുസുമേഷ് എന്ന കുഞ്ഞിപ്പൂച്ച.എവിടെ നിന്നോ വന്ന് കയറിയ അനാഥന്‍.പ്രിയയുടെ ഇളയ മകന് അവനാകട്ടെ ജീവന്‍െറ ജീവനും .എല്ലാവരും അതിനെ കുസുമേഷ് എന്ന് വിളിച്ചപ്പോള്‍ ശ്രീനന്ദന്‍ മാത്രം സേ്നഹത്തോടെ കുസുമേഷ് ജബ്ബാര്‍ എന്ന് വിളിച്ചു.അതറിഞ്ഞപ്പോള്‍ തമാശയായി മത സൗഹാര്‍ദ്ദം എന്നൊരു തമാശ പൊട്ടിച്ചതല്ലാതെ എന്താണങ്ങനെ വിളിക്കാന്‍ കാരണമെന്ന് ഞാന്‍ തിരക്കിയില്ല.എന്ത് തന്നെയായാലും  ആ കുഞ്ഞിപ്പൂച്ചയുടെ മുഴുവന്‍ പേര് അങ്ങനെ കുസുമേഷ് ജബ്ബാര്‍ എന്നായി.കഴിഞ്ഞ മാസം ഒരു ദിവസം പ്രിയയുടെ ഫോണ്‍.പതിവു പോലെ ഞാന്‍ കത്തിവെക്കാനായി തുടങ്ങിയപ്പോള്‍ പ്രിയ പറഞ്ഞു.ഞാനൊരു സങ്കടകരമായൊരു കാര്യം പറയട്ടെ.സത്യം പറഞ്ഞാല്‍ ഞാനൊന്ന് ഞെട്ടി.എന്തായിരിക്കും?.അവള്‍ പതിയെ പറഞ്ഞു.‘കുസുമേഷ് മരിച്ചു പോയി.ഇന്നലെയായിരുന്നു’.അതിന് കുറച്ച് നാര്‍ മുമ്പ് മറ്റൊരു കണ്ടന്‍ പൂച്ച കുസുമേഷിനെ കടിച്ച് വല്ലാതെയാക്കിയെന്നും ദേഷ്യം കൊണ്ട് അവര്‍ എല്ലാവരും അക്രമിയെ കൊടി സുനി എന്ന് വിളിച്ചുവെന്നും പ്രിയ പറഞ്ഞിരുന്നു.അന്ന് പറ്റിയ പരിക്കുകളാണ് കുസുമേഷിന്‍െറ മരണ കാരണം.കുടുംബത്തിലെ ഒരംഗമായി മാറിയ പൂച്ച ചത്തു എന്ന് പറയാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.
  പ്രിയയുടെ ഭര്‍ത്താവും അധ്യാപകനുമായ ഉണ്ണികൃഷ്ണന്‍ ചിത്രകാരനും കവിയുമാണ്.കുസുമേഷ് എന്ന തലക്കെട്ടില്‍ ആളൊരു കവിത എഴുതിയിട്ടുണ്ടെന്ന് പറഞ്ഞു.കൈയ്യില്‍ കിട്ടാത്തതിനാല്‍ വായിക്കാന്‍ പറ്റിയില്ല.ഏതാണ്ട് 25 വര്‍ഷം മുമ്പ് പ്രിയ എനിക്കൊരു പോസ്റ്റര്‍ സമ്മാനിക്കുകയുണ്ടായി.രണ്ട് കണ്ണും രണ്ട് നിറമുള്ള പൂച്ചയുടേതായിരുന്നു അത്.വീട്ടിലെ അച്ഛന്‍െറ കിടപ്പുമുറിയുടെ ചുമരില്‍ അതിപ്പോഴുമുണ്ട്.
 
പിന്‍ കുറി:ബ്രിട്ടീഷുകാര്‍ തങ്ങളുടെ പ്രിയപ്പെട്ട നായ്ക്കള്‍ക്കായി കല്ലറകള്‍ തീര്‍ത്തിരുന്നു.കര്‍ണാടകത്തിലെ മൈസൂര്‍ സര്‍വകലാശാലാ ആസ്ഥാനമായ മാനസഗന്‍ഗോത്രി കാമ്പസിനകത്ത് ഇത്തരത്തില്‍ നായ്ക്കളുടെ ഒരു ശ്മശാനം തന്നെയുണ്ട്.

 വി.ആര്‍.രാജ മോഹന്‍