Wednesday, January 09, 2013

നഷ്ടമാകുന്ന സ്നേഹ ബന്ധങ്ങള്‍ ഓര്‍ക്കുക , ബുദ്ധന്റെ വചനങ്ങള്‍


   




 സ്നേഹ ബന്ധത്തിന്‍െറ മാഹാത്മ്യം വിളിച്ചോതുന്ന നല്ല നല്ല വിശേഷണ പദങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വചനങ്ങള്‍ അടങ്ങിയ  അതി മനോഹരങ്ങളായ ആശംസാ കാര്‍ഡുകള്‍ നാം വലിയ വില കൊടുത്ത് വാങ്ങാറുണ്ട്.കാലം മാറിയപ്പോള്‍ മിക്കവര്‍ക്കും കാര്‍ഡിന് പകരം ഇ-മെയിലിലായി താല്പര്യം.എസ്.എം.എസിനെ ആശ്രയിക്കുന്നവരും കുറവല്ല.അതിശയോക്തിയെന്നോ അതിഭാവുകത്വമെന്നോ വേണമെങ്കില്‍ പറഞ്ഞ് കൊള്ളൂ.ഇവയെല്ലാം മേല്‍ വിലാസക്കാരന്‍െറ അടുത്ത് എത്തുന്നതിന് മുമ്പേ വേണമെങ്കില്‍ പലരുടേയും സ്നേഹ ബന്ധത്തില്‍ വിള്ളലുകള്‍ ഉടലെടുക്കാറുണ്ട്.കനകവും കാമിനിയുമായി കലഹത്തിന് കുഞ്ചന്‍ നമ്പ്യാര്‍ കണ്ടത്തെിയ കാരണങ്ങള്‍ തന്നെയാണ് സൗഹൃദങ്ങള്‍ തകരാനും കാരണമാകുന്നത്.
ആത്മാര്‍ത്ഥതയുള്ള ചങ്ങാതിമാരില്ലാത്തതാണ് നമുക്കിടയില്‍ പല വിധ പ്രശ്നങ്ങളും ഉടലെടുക്കാന്‍ കാരണമെന്ന് അനുമാനത്തില്‍ തെറ്റില്ല.രാഷ്ട്രീയം ,മതം,ജാതി,തൊഴില്‍ എന്നിങ്ങനെ വിവിധങ്ങളായ വിഭജനങ്ങളാണ് മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്.സ്ഥാപിത താല്പര്യ സംരക്ഷണത്തിന്‍െറ ഭാഗമായി പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്നവരെയാണ് ചുറ്റും കാണാനാകുക.സ്നേഹ ബന്ധത്തിന്‍െറ കഥകള്‍ സന്മാര്‍ഗ പുസ്തകങ്ങളിലും ലാഭം മാത്രം മുന്നില്‍ കണ്ട് പടച്ച് വിടുന്ന കച്ചവടസിനിമകളിലും മാത്രമായി ഒതുങ്ങുന്നു.കൂട്ട് എന്നത് ആര്‍ക്കും ലഭ്യമല്ലാതെ വരുന്ന കിട്ടാക്കനിയായി വരുമ്പോള്‍ മാത്രമാണല്ളോ അതിന് വിലയേറുന്നത്.സിനിമക്ക് പറ്റിയ ഒരു വിഷയമായി അത് മാറുന്നതും അങ്ങശന തന്നെയാണ്.വെറും സ്വാര്‍ത്ഥ താല്പര്യത്തിന് മാത്രമായി എല്ലാ ബന്ധങ്ങളും പരിമിതപ്പെടുന്നു.
   A Friend in need is a friend indeed.
  ഈ ആംഗലേയ പഴമൊഴിയുടെ വര്‍ത്തമാന കാല പ്രസക്തിയെ കുറിച്ച് ചിന്തിക്കുന്നത് കൗതുകകരമായിരിക്കും.ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ടെന്നാണല്ളോ നമ്മുടെ വിശ്വാസം.ഏറ്റവുമടുത്ത സുഹൃത്ത് എന്ന് പറയുന്നയാളില്‍ നിന്നായിരിക്കും ആദ്യത്തെ അടി ലഭിക്കുന്നത്.ശത്രുവിനോട് എപ്പോഴും നിശ്ചിത അകലം പാലിച്ച് നടക്കുന്നതിനാല്‍ എന്നും ഒരു കരുതലുണ്ടായിരിക്കും.എന്നാല്‍ തോളില്‍ കൈയ്യിട്ട് നടക്കുന്നയാള്‍ പിന്നില്‍ നിന്ന് കുത്തുന്നതിനെ മുന്‍കുട്ടി അറിയാനാകാതെ പോകുന്നതാണ് പലര്‍ക്കും പറ്റുന്ന അബദ്ധം.പച്ചയായി പറഞ്ഞാല്‍ ഇരുട്ടടി കിട്ടുമ്പോള്‍ മാത്രമായിരിക്കും നാം തിരിച്ചറിയപ്പെട്ടിട്ടുണ്ടാകുക.അപ്പോഴേക്കും കയറിപ്പോകാന്‍ പറ്റാത്ത ഗര്‍ത്തങ്ങളില്‍ പതിച്ചിട്ടുമുണ്ടാകും.
          സൗഹൃദങ്ങള്‍ വെറും പുറംമോടികളായി പരിണമിക്കുന്ന കാലഘട്ടത്തില്‍ യഥാര്‍ത്ഥത്തില്‍ ചങ്ങാത്തത്തിന ്സംഭവിച്ചത് എന്താണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.ഇന്‍റര്‍ നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളെ അടച്ചാക്ഷേപിക്കാനൊരുങ്ങുന്നില്ല.എങ്കിലും അജൈവികമായ ഇത്തരം സങ്കേതങ്ങളെ ഒരു പരിധിക്കപ്പുറം ആശ്രയിക്കുന്നതിന്‍െറ പിന്നിലെ യുക്തിരാഹിത്യത്തെ കുറിച്ച് ആരും ചിന്തിക്കുന്നില്ല.എത്രയെത്ര അനഭവങ്ങളുണ്ടായിട്ടും പാഠം പഠിക്കാനുള്ള ആര്‍ജ്ജവമൊട്ട് കാണിക്കാനും ഒരുക്കമല്ല. പുതു തലമുറയെ സംബന്ധിച്ചിടത്തോളം സൗഹൃദങ്ങളെ നിശ്ചയിക്കുന്നതിന്‍െറ അളവുകോലുകള്‍ വ്യത്യസ്തമാണ്.കൂട്ടുകാരെ മാത്രമേ വിശ്വാസമുള്ളൂവെന്ന വൃതമെടുത്തരായി ചിലരുണ്ട്.മാതാപിതാക്കളേയും സുഹൃത്തുക്കളാക്കാമെന്ന നവ സിദ്ധാന്തങ്ങള്‍ നല്ളൊരു കാല്‍വെയ്പാണ്.മുമ്പ് കാലത്ത് ഇത്തരത്തിലുള്ള ആശയങ്ങളൊന്നും തന്നെ ഒരിക്കലും പ്രചരിപ്പിക്കപ്പെട്ടിരുന്നില്ളെന്നുള്ളതാണ് വാസ്തവം.തന്നെയുമല്ല ,ഇത്തരം പുരോഗമന ചിന്തകള്‍ സമര്‍പ്പിക്കുന്നവരെ ഒറ്റപ്പെടുത്തുവാനും കുടില തന്ത്രങ്ങള്‍ ഉപയേഗിച്ച്  അവയെയെക്കൊ മുളയിലേ തന്നെ നുള്ളിക്കളയാന്‍ യാഥാസ്ഥിതിക സമൂഹം ബോധപൂര്‍വ്വം ശ്രമിച്ചിട്ടുള്ളതായും കാണാം.സൗഹൃദങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ പുതു തലമുറയെ കുറ്റപ്പെടുത്തുമ്പോള്‍ ഒരിക്കലും അതില്‍ മേല്‍ സൂചിപ്പിച്ച പാരമ്പര്യ വാദത്തിന്‍െറ ഭാഗമായി കാണാരുതെന്ന് പ്രത്യേകം പറയേണ്ടതുണ്ട്.ഏതൊരു ഒൗഷധം നിര്‍മ്മിക്കുമ്പോഴും അതിന്‍െറ ഗുണദോഷ വശങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു ക്ളിനിക്കല്‍ ട്രയല്‍ എന്നൊന്ന് നടന്നിരിക്കും.മരുന്ന് പരീക്ഷണമെന്നൊക്കെ ആരോപിക്കപ്പെടുന്ന,മനുഷ്യനെ ഗിനിപ്പിഗ്ഗുകളാക്കിയെന്ന ആക്ഷേപിക്കപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ക്ക് ശേഷം മാത്രമാണ് മനുഷ്യ രാശിക്ക് ഗുണം ചെയ്യുന്ന ജീവന്‍ രക്ഷാമരുന്നുകള്‍ വരെ നിര്‍മ്മിക്കുന്നത്.ആദ്യമൊക്കൊ പാര്‍ശ്വഫലങ്ങള്‍ കണ്ടെന്ന് വരും .എന്ന് കരുതി അവ ഉപേക്ഷിക്കുന്നില്ല. തുടര്‍പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ട് കുറ്റമറ്റതായ ഒന്നിനായി പരിശ്രമം തുടരുകയാണല്ളോ പതിവ്.സമൂഹത്തെയാകെ പടര്‍ന്ന് പിടിച്ചിരിക്കുന്ന മൂല്യച്യൂതിയെന്ന മഹാവ്യാധിയുടെ അനവധി ലക്ഷണങ്ങളിലൊന്നാണ് യഥാര്‍ത്ഥ സൗഹൃദം നഷ്ടപ്പെടുന്ന അവസ്ഥ.കൃത്യമായ രോഗ നിര്‍ണയവും യഥാവിധിയുള്ള ചികിത്സയുമാണ് ഇതിനുള്ള ഏക പ്രതിവിധി.ആഗോളവത്കരണത്തിന്‍െറ കാലഘട്ടത്തില്‍ രോഗപ്രതിരോധ ശക്തി പൊതുവെ കുറവായിരിക്കുമെന്നാണ് അനുഭവം.തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയത് പോലെ സൗഹൃദത്തിന്‍െറ മാഹാത്മ്യം കൊട്ടിഘോഷിക്കാന്‍ ആശംസാ കാര്‍ഡിനെ ആശ്രയിക്കുന്നതില്‍ അര്‍ത്ഥമില്ല.എന്തിനും ഏതിനും വിപണിയുടെ സാധ്യതയെ അന്വേഷിക്കുന്ന കച്ചവട തന്ത്രം മാത്രമാണിതെന്നും ഇത്തരത്തിലുള്ള തൊലിപ്പുറമെയുള്ള ചികിത്സ കൊണ്ട് യാതൊരു ഫലവുമൂണ്ടാകില്ളെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്.ഉപാധികള്‍ നിശ്ചയിക്കപ്പെടാത്ത സൗഹൃദങ്ങള്‍ തിരിച്ച് പിടിക്കുകയെന്നത് ക്ഷിപ്ര സാധ്യമായിരിക്കുകയില്ല.  മറ്റെല്ലാ വേര്‍തിരിവുകളും മറന്ന്  വ്യ ക്തമായ  ബോധത്തോടെ അത്തരമൊരു ലക്ഷ്യം മുന്‍ നിര്‍ത്തി ഒരുമിക്കണം .അതിനായി    മുന്നില്‍ തടസ്സമായി നില്‍ക്കുന്ന വേലിക്കെട്ടുകള്‍ പിഴുതെറിഞ്ഞു കൊണ്ട് വേണം മുന്നോട്ട്‌ പോകാന്‍ .അങ്ങനെ  മനുഷ്യ സമൂഹം ഒരൊറ്റ മനസ്സുമായി പരസ്പരം കൈ കോര്‍ത്തിരുന്നുവെങ്കിലെന്ന് അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെ ആഗ്രഹിച്ച് പോകുകയാണ്.

   അവസാനിപ്പിക്കുമ്പോള്‍ താഴെപ്പറയുന്ന വാചകങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കട്ടെ. 

         ത്യജിക്കാന്‍ എളുപ്പമല്ലാത്ത വസ്തുക്കള്‍ മടിയില്ലാതെ തരുന്നവന്‍, 
        സഹിക്കാന്‍ എളുപ്പമല്ലാത്തത് സഹിക്കുന്നവന്‍, 
        കരളിനെ നീറ്റുന്ന വാക്കുകള്‍ പൊറുക്കുന്നവന്‍, 
        സ്വന്തം രഹസ്യങ്ങള്‍ നിങ്ങളോട് തുറന്ന് പറയുന്നവന്‍, 
        നിങ്ങളുടെ രഹസ്യങ്ങള്‍ വ്രതനിഷ്ഠയോടെ കാത്ത് സൂക്ഷിക്കുന്നവന്‍, 
       ദുരിത കാലത്ത് തള്ളിപറയാത്തവന്‍,
       തകര്‍ന്നിരിക്കുമ്പോള്‍ കുറ്റപ്പെടുത്താത്തവന്‍..
        ............ അവനാരോ അവനാണ് നേരായ ചങ്ങാതി. 
 ശ്രീ ബുദ്ധന്‍െറ വചനങ്ങളാകുന്നു ഇത്.സാധാരണ പറഞ്ഞ് കേള്‍ക്കാത്ത ഈ വചനം വായിക്കാന്‍ കഴിഞ്ഞത് അഖില കേരള മിശ്ര വിവാഹ സംഘത്തിന്‍െറ പ്രസിദ്ധീകരണമായ ‘മാനുഷ്യകം’ ദൈ്വ മാസികയുടെ കഴിഞ്ഞ ലക്കത്തില്‍ നിന്നാണ്.അണിയറ പ്രവര്‍ത്തകര്‍ക്ക ്പ്രത്യേക  നന്ദിയും കടപ്പാടും.
                                                                                       
       

Sunday, May 27, 2012

കൂടുതല്‍ ബുദ്ധ നാമങ്ങള്‍


               ബുദ്ധനാമങ്ങളെക്കുറിച്ച് വെറുതെ പറഞ്ഞ് പോയതല്ലാതെ അവ ഏതൊക്കെയാണെന്ന് ചൂണ്ടിക്കാട്ടാമായിരുന്നില്ലേയെന്ന് പലരും നേരില്‍ കണ്ടപ്പോള്‍ തിരക്കി.എന്നാല്‍ അതൊരു കമന്‍റായി ചേര്‍ക്കാന്‍ ആരും തന്നെ തയ്യാറായില്ലെന്നത് ഖേദകരമാണ്.ആരെങ്കിലും ചോദിക്കുമെന്ന പ്രതീക്ഷയോടെ കുറച്ച് ദിവസം കൂടി കാത്തു.അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല.എല്ലാവരും തിരക്കിലാണല്ലോ?സത്യം പറഞ്ഞാല്‍ ഞാനും അല്‍പ്പം തിരക്കിലായിപ്പോയി.അല്‍പ്പം സമയം കിട്ടിയപ്പോള്‍ അറിയാവുന്ന ചില കാര്യങ്ങള്‍ ചേര്‍ക്കുകയാണ്.ആരെങ്കിലും എന്നെങ്കിലും ബ്ളോഗ് സന്ദര്‍ശിക്കാതിരിക്കില്ലല്ലോ എന്ന അതിര് കവിഞ്ഞ ആത്മവിശ്വാസം കൈവെടിയുന്നില്ല.ഇതിനോടകം അറിയാന്‍ കഴിഞ്ഞ ചില പേരുകള്‍ കുറിക്കട്ടെ.മാന്യ വായനക്കാര്‍ തങ്ങള്‍ക്ക് അറിയാവുന്ന ബുദ്ധനാമങ്ങള്‍ പറഞ്ഞ് തരാന്‍ തയ്യാറായാല്‍ ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടും.
             സിദ്ധാര്‍ഥനും ഗൗതമനുമല്ലാതെ ശ്രീ ബുദ്ധന് മറ്റ് പര്യായങ്ങളൊന്നും തന്നെയില്ലെന്നായിരുന്നു പൊതുവെയുള്ള ധാരണ.സുഗതനും തഥാഗതനും ബുദ്ധന്‍െറ പേരുകളാണെന്ന് അത്രയധികം പേര്‍ക്ക് അറിയാമായിരുന്നോയെന്ന് സംശയം കാര്യമായുണ്ട്.ച(ശ)ാക്യമുനി ,അര്‍ഹതന്‍,മഹാശ്രമണന്‍ തുടങ്ങിയ പേരുകളും അദ്ദേഹത്തിന്‍േറത് തന്നെ.സുഗതഋഷി,ശാസ്ത്രാ എന്നിങ്ങനേയും ബുദ്ധന്‍ അറിയപ്പെട്ടിരുന്നതായി ചില ഗ്രന്ഥങ്ങളില്‍ കാണുന്നു.സുഭാഷിതനും സുഭഗനും ബുദ്ധന്‍ തന്നെ.ധനപാലന്‍, സുഗുണപാലന്‍,ധര്‍മ്മ രത്നം, ധര്‍മ്മപാലന്‍ തുടങ്ങിയ നാമപര്യായങ്ങളും ബുദ്ധന്‍േറതാണ്.വൈശാഖ നക്ഷത്രത്തില്‍ ജനിച്ചതിനാല്‍ അദ്ദേഹത്തെ ആ പേരിലും സംബോധന ചെയ്യാറുണ്ട്.
              അപ്പന്‍ എന്നത് ബുദ്ധനുമായി ബന്ധപ്പെട്ട സങ്കല്‍പ്പമത്രെ.അങ്ങനെയെങ്കില്‍ മലയാളത്തിലെ ഒട്ടുമുക്കാല്‍ പേരുകളും ബുദ്ധന്‍േറതാണെന്ന് പറയേണ്ടി വരും.അയ്യപ്പന്‍, പൊന്നപ്പന്‍, തങ്കപ്പന്‍,കുട്ടപ്പന്‍ എന്നിങ്ങനെ പോകുന്നു ആ പരമ്പര.അല്ലെങ്കില്‍ തന്നെ ശാസ്താവ് അഥവ അയ്യപ്പന്‍ ബുദ്ധനാണെന്നൊരു വാദമുണ്ടല്ലോ?ബോധിസത്വന്‍ എന്ന വിശേഷണം ബുദ്ധദേവന് മാത്രം അവകാശപ്പെട്ടതാണ്. അമരകോശ പ്രകാരം ബുദ്ധന്‍െറ വിശേഷണങ്ങള്‍ ശാക്യസിംഹന്‍,ശൗദ്ധോദനി,മായാദേവീസുതന്‍ തുടങ്ങിയവയാണ്.കൂടാതെ അര്‍ക്കബന്ധു എന്നൊന്ന് കൂടിയുണ്ട്.അത് അദ്ദേഹത്തിന്‍െറ ഗോത്ര നാമമത്രെ.സര്‍വാത്ഥ സിദ്ധന്‍ എന്നും ബുദ്ധന്‍ വിളിക്കപ്പെട്ടിരുന്നു.
           ബുദ്ധനുമായി ബന്ധമുള്ള പേരുകള്‍ സ്വീകരിക്കുന്നത് ആ മഹാമഗുരുവിനോടുള്ള ആദരവിന്‍െറയും സ്നേഹത്തിനേറയും ലക്ഷണമാണെന്ന കാര്യത്തില്‍ സംശയം വേണ്ട.അന്തരിച്ച പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ആര്‍.സുഗതന്‍ ബുദ്ധദര്‍ശനങ്ങളോടുള്ള ആകര്‍ഷണം മുന്‍നിര്‍ത്തി സ്വയം ആ പേര് സ്വീകരിക്കുകയായിരുന്നു.ശ്രീധരന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍െറ ആദ്യപേര്.മക്കള്‍ക്ക് പേരിടുന്ന ചര്‍ച്ചകളില്‍ മിക്കവാറും രക്ഷിതാക്കളുടെ മുന്നില്‍ ആദ്യമത്തൊറുള്ള പേര് ഒന്നുകില്‍ ബുദ്ധന്‍െറ പ്രധാന പര്യായങ്ങളായ സിദ്ധാര്‍ഥനും ഗൗതമനും തന്നെയായിരിക്കും.എന്‍െറ ഏറ്റവുമടുത്ത നാലോ അഞ്ചോ സുഹൃത്തുക്കള്‍ മക്കളുടെ പേരിടാന്‍ നേരത്ത് രണ്ടാമതൊരു ആലോചന ആവശ്യമില്ലെന്ന് കണ്ട് സിദ്ധാര്‍ഥ് എന്നത് എടുക്കുകയുണ്ടായി.ഇതില്‍ തന്നെ ഒരാള്‍ സത്യം പറഞ്ഞാല്‍ എന്നോട് കുട്ടിക്ക് ഇടാനൊരു പേര് ചോദിക്കേണ്ട താമസം ഞാന്‍ സിദ്ധാര്‍ഥനെന്ന് പറയുകയും ചെയ്തു.ഞങ്ങള്‍ മകന്‍െറ പേരിടാന്‍ സമയം സ്വാഭാവികമായും പല പേരുകളും ചര്‍ച്ചക്ക് വരുകയുണ്ടായി.ബുദ്ധന്‍െറ പേരുകളിലൊന്ന് വേണമെന്ന് മനസ്സില്‍ ആഗ്രഹമുണ്ടായിരുന്നുവെന്നതും നേരാണ്.ഇടക്കൊന്ന് പറയട്ടെ.ഞങ്ങള്‍ പെരുമ്പാവൂരിലെ കൂട്ടുകാര്‍ ചേര്‍ന്ന് ഒരു കൂട്ടായ്മക്ക് രൂപം നല്‍കിയിട്ടുണ്ട്.യുണൈറ്റഡ് ഫാമിലി ട്രസ്റ്റ്.അതിലെ ഇരുപതോളം അംഗങ്ങളില്‍ മൂന്ന് പേരുടെ മക്കള്‍ സിദ്ധാര്‍ഥന്മാരാണ്.ഞങ്ങളുടെ കുടുംബ സംഗമങ്ങളില്‍ ആദ്യമൊക്കെ ഏതേത് സിദ്ധാര്‍ഥനാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയിരുന്നു.ട്രസ്റ്റില്‍ നാലാമതൊരു  സിദ്ധാര്‍ഥ് കൂടി വരുന്നത് ബുദ്ധിയല്ലെന്നൊരു തോന്നല്‍ എനിക്കുണ്ടായിരുന്നു.മോന്‍െറ കാര്യത്തില്‍ ബുദ്ധന്‍െറ മറ്റേതെങ്കിലും പേര്‍ കണ്ടത്തൊനായിരുന്നു ആഗ്രഹം.അച്ഛന്‍െറ തറവാട്ടിലെ രണ്ട് പേര്‍ക്ക് സുഗതന്‍ എന്നാണ് പേര്.സുഭഗും സുഭാഷും ഞങ്ങളുടെ കുടുംബത്തിലുണ്ട്. സിദ്ധാര്‍ഥ ഗൗതമന്‍െറ ഏകമകന്‍ രാഹുലിന്‍െറ പേരും മനസ്സില്‍ വരാതിരുന്നില്ല.അധികം ചര്‍ച്ചക്ക് പോകാതെ ഗൗതമനില്‍ ഉറപ്പിച്ചു. അപ്പോള്‍ ചെറിയൊരു തര്‍ക്കം ബാക്കി നിന്നു.പേരിന്‍െറ അറ്റമൊന്ന് മുറിച്ച് ഗൗതം ആക്കിയാലോ എന്ന അഭിപ്രായം കടന്ന് വന്നു.അങ്ങനെയുള്ള ചെറിയൊരു വിട്ട് വീഴ്ചക്ക് ഞാനും തയ്യാറായതായിരുന്നു.ഞാനന്ന് തിരുവനന്തപുരത്തായിരുന്നു പത്രപ്രവര്‍ത്തനം നടത്തി വന്നിരുന്നത്. ഒരു ദിവസം പാളയത്ത് വെച്ച് സുഹൃത്ത് ‘ഹിന്ദു’വിലെ കെ.സന്തോഷിനെ  കാണുകയുണ്ടായി.ഞങ്ങളിരുവരും എം.എല്‍.എ ഹോസ്റ്റലിലെ ഇന്ത്യന്‍ കോഫീ ഹൗസിലിരുന്ന് അല്‍പ്പം സമയം സംസാരിച്ചു.മോന്‍െറ പേര് തീര്‍ച്ചയാക്കിയോയെന്ന് സന്തോഷ് തിരക്കി.ഗൗതമന്‍ ഗൗതം ആശയക്കുഴപ്പത്തിന് അവസാന തീര്‍പ്പ് കല്‍പ്പിച്ചതും സന്തോഷായിരുന്നു.
      മറ്റൊരു സുഹൃത്ത് ഷാനവാസ് പോങ്ങനാട് അന്ന് പറഞ്ഞത് ഓര്‍ക്കുന്നു.അദ്ദേഹത്തിന്‍െറ നാടായ കിളിമാന്നൂരില്‍ ഒരു ഗൗതമന്‍ മുതലാളിയുണ്ട്.മോനെ പേര് വിളിക്കുമ്പോള്‍ വൃദ്ധനായ അങ്ങേരെ ഓര്‍മ വരുമത്രെ.പ്രശസ്ത ചലച്ചിത്ര നിരൂപകനായ ഗൗതമന്‍ ഭാസ്കരന്‍െറ കാര്യം ഞാനും സന്തോഷും സന്തോഷും പങ്ക് വെക്കുകയുണ്ടായി.അദ്ദേഹം തമിഴ് നാട് സ്വദേശിയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.അതാണ് പേരിനൊടുവില്‍ ‘ന്‍’ വന്നത്.ഗൗതം ഘോഷ് ഉള്‍പ്പെടെയുള്ള ബംഗാളികളുടെ പേരോര്‍ത്തു.ഉത്തരേന്ത്യന്‍ പേരുകളിലും ഗൗതം തന്നെ. ഗൗതം ഗംഭീര്‍, ഗൗതം സിംഗ് അങ്ങനെ പോകുന്നു.ഒടുവില്‍ എന്‍െറ അച്ഛന്‍െറ പേരു കൂടി ചേര്‍ത്ത് മകന്‍െറ പേര് നിശ്ചയിച്ചു.ഗൗതമന്‍ രാജന്‍.പിന്നീട് പലരുടേയും മക്കളുടെ പേര്‍ ചോദിച്ചപ്പോള്‍ ഗൗതം എന്ന് നിരവധി തവണ കേള്‍ക്കാനായി.എന്നാല്‍ രണ്ട് പേര്‍ ഗൗതമന്‍ എന്നാണ് എന്ന് പ്രത്യേകം എടുത്ത് പറയുകയുണ്ടായി.വലിയ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.ഡേവീസ് വളര്‍ക്കാവ് ഇനിയെന്നെങ്കിലും ബുദ്ധ നാമധാരികളുടെ സംഗമം വിളിച്ച് ചേര്‍ക്കുകയാണെങ്കില്‍ ഇവരെല്ലാവരേയും പങ്കെടുപ്പിക്കണമെന്നുണ്ട്.